തൃശൂർ: പത്രഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് ടൂറിസ്റ്റ് ബസ് ഉടമകൾ അറസ്റ്റിൽ. ‘ജയ്ഗുരു’ ടൂറിസ്റ്റ് ബസുടമ തൃശൂർ പുഴയ്ക്കൽ സ്വദേശി സുജിത് സുധാകരൻ, ‘ജീസസ്’ ടൂറിസ്റ്റ് ബസുടമ മറ്റം സ്വദേശി ദിലീഷ് ജോസ് എന്നിവരെയാണ് ടൗൺ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകർത്തുന്നതിനിടെ ‘ജന്മഭൂമി’ ഫോട്ടോഗ്രാഫർ ജീമോൻ കെ. പോളിനെയാണ് പ്രതികൾ കൈയേറ്റം ചെയ്തത്.
കഴിഞ്ഞ 12ന് ഉച്ചയോടെ തൃശൂർ തേക്കിൻകാട് മെെതാനത്ത് വെച്ചായിരുന്ന സംഭവം. ഹൈക്കോടതി നിർദ്ദേശം ലംഘിച്ച് കളർകോഡില്ലാതെ തൃശൂർ നഗരത്തിലെത്തിയ ടൂറിസ്റ്റ് ബസുകളുടെ ചിത്രം പകർത്താൻ തേക്കിൻകാട് മൈതാനത്തിലെത്തിയതായിരുന്നു ജീമോൻ. ചിത്രം പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത് തടഞ്ഞുവയ്ക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പൊലീസെത്തിയാണ് ജീമോനെ മോചിപ്പിച്ചത്. തുടർന്ന് ബസുടമകൾ തന്നെ ഫോട്ടോഗ്രാഫറെ അപമാനിക്കുന്നതിനായി കൈയേറ്റം ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്ത സംഭവത്തിൽ മാധ്യമപ്രവർത്തകർ ഒന്നടങ്കം പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന നേതൃത്വം ഡിജിപി യ്ക്ക് പരാതി നൽകി. തുടർന്ന് അന്വേഷണ ചുമതല തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യയെ ഏൽപ്പിച്ചിരുന്നു. കേസിലെ മറ്റുപ്രതികളേയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.