കോഴിക്കോട്: വെട്ടിച്ചിറ ടോൾ പ്ലാസയിൽ അപകടത്തിൽപ്പെട്ടവരുമായി എത്തിയ ആംബുലൻസുകൾക്ക് അനാവശ്യ കാലതാമസം നേരിട്ട സംഭവത്തിൽ ആംബുലൻസ് വർക്കേഴ്സ് യൂണിയൻ എസ്.ടി.യു ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകാൻ വെട്ടിച്ചിറ, പന്തീരാങ്കാവ് ടോൾ പ്ലാസകളിൽ പ്രത്യേക എമർജൻസി ലെയിൻ ഉടൻ സജ്ജമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ഇന്നലെ കുറ്റിപ്പുറത്ത് ഉണ്ടായ ബസ് അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വെട്ടിച്ചിറ ടോൾ പ്ലാസയിൽ ആംബുലൻസുകൾക്ക് കാലതാമസം നേരിട്ടത്. അപകടം സംഭവിച്ചതായും കൂടുതൽ ആംബുലൻസുകൾ എത്താനിരിക്കുന്നതായും ആദ്യ ആംബുലൻസ് ഡ്രൈവർ ടോൾ പ്ലാസ ജീവനക്കാരെ മുൻകൂട്ടി അറിയിച്ചിട്ടും ടോൾ ഗേറ്റ് ഉടൻ തുറന്നുകൊടുക്കാതിരുന്നത് വിലപ്പെട്ട സമയം നഷ്ടപ്പെടുത്താൻ ഇടയാക്കിയെന്ന് എസ് ടി യു ആരോപിച്ചു.
ഇത്തരത്തിലുള്ള സംഭവങ്ങൾ വെട്ടിച്ചിറ ടോൾ പ്ലാസയിൽ മുമ്പും ആവർത്തിച്ചിട്ടുണ്ടെന്നും, അടിയന്തര ചികിത്സ ആവശ്യമായ രോഗികളുടെയും അപകടത്തിൽപ്പെട്ടവരുടെയും ജീവൻ അപകടത്തിലാക്കുന്ന ഇത്തരം അനാസ്ഥ ഒരിക്കലും ആവർത്തിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ നിരവധി ടോൾ പ്ലാസകളിൽ എമർജൻസി വാഹനങ്ങൾക്കായി പ്രത്യേക ലെയിനുകൾ നിലവിലുണ്ടെങ്കിലും വെട്ടിച്ചിറയിലും പന്തീരാങ്കാവിലും അത്തരം സംവിധാനം ഇല്ലാത്തത് അടിയന്തര സാഹചര്യങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതായി എസ്.ടി.യു ചൂണ്ടിക്കാട്ടി.
ടോൾ പ്ലാസ മാനേജ്മെന്റ് വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, വെട്ടിച്ചിറയിലും പന്തീരാങ്കാവ് ടോൾ പ്ലാസയിലും പ്രത്യേക എമർജൻസി ലെയിൻ ഒരുക്കി ആംബുലൻസ് ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങൾക്ക് യാതൊരു തടസ്സവും നേരിടാത്തവിധം ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും മോട്ടോർ തൊഴിലാളി യൂണിയൻ എസ് ടി യു സംസ്ഥാന ജനറൽ സെക്രട്ടറി യു എ ഗഫൂർ ആവശ്യപ്പെട്ടു.

