അടിമാലിയിൽ മദ്യംകഴിച്ച് ഒരാള്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകം.അടിമാലിയില്‍ വഴിയിൽ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് ഇന്നലെയാണ് കണ്ടെത്തിയത്. മരിച്ച കുഞ്ഞുമോന്‍റെ മരുമകനായ സുധീഷാണ് മദ്യത്തിൽ വിഷം കലര്‍ത്തിയത്. കഞ്ചാവുവില‍്പ്പനയെ തുടര്‍ന്നുണ്ടായ സാമ്പത്തിക തര്‍ക്കം മൂലം കൂട്ടാളിയായ മനോജിനെ കൊല്ലാന്‍ മദ്യത്തില്‍ വിഷം കലര്‍ത്തിയെന്നാണ് സുധീഷ് പൊലീസിന് നല്‍കിയ മൊഴി. സംഭവം നടന്ന ജനുവരി എട്ട് മുതല്‍ സുധീഷ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വിഷമദ്യം കഴിച്ച് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന മനോജിനെ കൊലപ്പെടുത്താന്‍ തയ്യാറാക്കിയ പദ്ധതിയില്‍ അമ്മാവനായ കുഞ്ഞുമോന്‍ യാദൃശ്ചികമായി ഉള്‍പ്പെടുകയായിരുന്നു.ജനവരി 8 ന് രാവിലെയാണ് സൂധീഷ് മദ്യവുമായി കൂട്ടാളികളായ മനോജ്, അനില്‍കുമാര്‍, അമ്മാവന്‍ കുഞ്ഞുമോന്‍ എന്നിവരെ സമീപിക്കുന്നത്. വഴിയില്‍ കിടന്ന് ലഭിച്ച മദ്യമെന്നായിരുന്നു പറഞ്ഞത്. നാലുപേരും മദ്യപിക്കുന്നവരെങ്കിലും സുധീഷ് കുടിച്ചില്ല. തുടര്‍ന്ന് ശര്‍ദ്ധി അനുഭവപ്പെട്ടപ്പോൾ ആശുപത്രിയിലെത്തിച്ചു. കുഞ്ഞുമോന്‍ മരിച്ചു. ആദ്യ ചോദ്യം ചെയ്യലില്‍ വഴിയില്‍ കിടന്ന് കിട്ടിയതാണെന്നും സിറിഞ്ചിന്‍റെ പാട് കുപ്പിയിലുണ്ടായിരുന്നുവെന്നും സുധീഷ് മറുപടി നല്‍കി. പിന്നീട് കുഞ്ഞുമോന്‍റെ മരണശേഷമാണ് പൊലീസ് വീണ്ടും സൂധീഷിനെ വിളിച്ച് ചോദ്യം ചെയ്യുന്നത്. ഇതില്‍ മനോജുമായുള്ള ചില സാമ്പത്തിക ഇടപാടുകളും മുമ്പുണ്ടായ വഴക്കും സുധീഷ് മറച്ചുവെച്ചെന്ന് പോലീസ് കണ്ടെത്തി. കുഞ്ഞുമോന്‍ വെള്ളം ചേര്‍ക്കാതെയാണ് മദ്യം കഴിച്ചത്. സുധീഷ് കഴിക്കാതെ തന്ത്രപൂര്‍വം ഒഴിവായി. അമ്മാവന്‍ കഴിച്ചത് വിഷമദ്യമാണെന്ന് അറിയാവുന്ന സുധീഷ്, അമ്മാവന് മാത്രം അപ്പോള്‍ത്തന്നെ ഉപ്പുവെള്ളം കലക്കികൊടുത്തു. കുപ്പിയുടെ അടപ്പില്‍ കണ്ട ദ്വാരത്തെക്കുറിച്ച് സുധീഷ് തന്നെയാണ് പോലീസിനോട് പറഞ്ഞത്.
അടിമാലിയിൽ വിഷമദ്യം നൽകി കൊന്ന സംഭവം;സുഹൃത്തിനെ കൊല്ലാനായി വിഷം ചേര്‍ത്ത മദ്യം കഴിച്ചത് അമ്മാവന്

