ഐശ്വര്യ മുസാഫർ
ഇന്ന് ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനം. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ലിംഗവിവേചനത്തിനെതിരെയുള്ള ദിനമായാണ് ബാലികാദിനത്തെ നാം കാണുന്നത്. 2012 മുതലാണ് ഐക്യരാഷ്ട്രസംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്.
2011 ഡിസംബർ 19-ന് ന്യൂയോർക്കിലെ യു.എൻ. ആസ്ഥാനത്തു ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റ ദിവസമാണ് ദേശീയ പെൺകുട്ടി ദിനമായി ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. 2008 മുതൽ ഇത് നിലവിൽ വന്നു.
ശൈശവവിവാഹവും ശാരീരികപീഡനങ്ങളും ബാലവേലയും പെൺകുട്ടികളുടെ ജീവിതം തന്നെ ഇല്ലാതാക്കിയിരുന്നു. ഇത് ഒരു പരിധിവരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പെൺകുട്ടികൾക്ക് കൂടുതൽ അവകാശങ്ങൾ ലഭ്യമാക്കുന്നതിനും ലിംഗവിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്.
ലോകമെമ്പാടും ഇന്ന് ബാലികാ ദിനം ആചരിക്കുന്നുണ്ടെങ്കിലും ഇന്ന് പെൺകുട്ടികൾക്കെതിരെ നടക്കുന്ന പല കുറ്റകൃത്യങ്ങളും കാണുമ്പോൾ ഇങ്ങനെയൊരു ദിനത്തിന്റെ ആവശ്യകതയെ നാം ചോദ്യം ചെയേണ്ടതാണ്. പെൺകുട്ടികൾക്കെതിരെയുള്ള പീഡനങ്ങൾക്ക് കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കുന്നുണ്ടെങ്കിലും ഇത് എത്രത്തോളം പ്രാബല്യത്തിൽ ഉപകാരപ്പെടുന്നുവെന്ന് നാം ചിന്തിക്കേണ്ടതാണ്.
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടം ആണയിട്ട് പറയുമ്പോഴും അതിൽ എത്രത്തോളം സത്യാവസ്ഥ ഉണ്ടെന്ന് ഓരോ ദിവസം പുറത്ത് വരുന്ന സംഭവങ്ങൾ വ്യക്തമാക്കുന്നു.
പെൺകുട്ടികൾക്കെതിരെ നടക്കുന്ന പല കുറ്റ കൃത്യങ്ങൾക്കും സൗദി അറേബ്യൻ നാടുകളെ പോലെ വധശിക്ഷ തന്നെ നടപ്പിലാക്കണം. മരണഭീതി കാരണം അപ്പോഴെങ്കിലും പെൺകുട്ടികൾക്കെതിരെയുള്ള പീഡന കഥകൾ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കാം.