മുക്കം: കോവിഡ് മൂലം വിവിധ ലോകരാജ്യങ്ങളില്‍ മരണപ്പെട്ട 300 മലയാളി പ്രവാസികളുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ ആദരാജ്ജലി അര്‍പ്പിച്ച് കാരിക്കേച്ചറിസ്റ്റ് റോഷ്നയുടെ ഓര്‍മ വര. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികളോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അവഗണനയക്കെതിരെ തന്റെ കലാപ്രവർത്തനത്തിലൂടെ പ്രതിഷേധം കൂടിയാണ് ഈ ഓർമ്മ വരയിലൂടെ രേഖപെടുത്തുന്നതെന്ന് റോഷ്ന പറയുന്നു.
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടില്‍ റോഷ്നയുടെ വീട്ടില്‍ സംഘടിപ്പിച്ച ഓര്‍മവരയുടെ പ്രകാശനം കഴിഞ്ഞ ദിവസം ഉദ്ഘാടനം ടെലി ഫിലിം സംവിധായകന്‍ സലാം കൊടിയത്തൂര്‍ നിര്‍വഹിചിരുന്നു.
വരച്ച ചിത്രങ്ങൾ അത്രയും ഈ ആഴ്ച്ച തന്നെ നവമാധ്യമങ്ങൾ വഴി പ്രതിഷേധ സൂചകമായി പ്രചരിപ്പിക്കാനുമാണ് തീരുമാനം. എം.ഇ.സ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ എം റോഷ്ന മുക്കം കാരശ്ശേരിയിലാണ് താമസം. ചെറുപ്പത്തിൽ തന്നെ നന്നായി വരച്ചു തുടങ്ങിയ ഈ മിടുക്കി
ഗിന്നസ് റെക്കോര്‍ഡ് ജേതാവ് കാര്‍ട്ടൂണിസ്റ്റ് എം ദിലീഫിന്റെ മൂത്തമകളാണ്. നിമിഷ നേരം കൊണ്ട് തന്നെ കാരിക്കേച്ചർ വരയ്ക്കാൻ സാധിക്കുന്ന ഈ കലാകാരി പെട്ടെന്ന് തന്നെ മുന്നൂറ് ചിത്രങ്ങളും വരച്ചെടുത്തു.