കോഴിക്കോട് : ലോക്ക് ഡൗൺ ഇളവിൽ കർശനമായ മാർഗ നിർദേശങ്ങൾ പാലിച്ച് ടർഫുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കായിക പ്രവർത്തങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകിയ തീരുമാനം തിരുത്തി ജില്ലാ ഭരണകൂടം.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച വ്യക്തി സുഹൃത്തുക്കളോടൊപ്പം മിക്ക ദിവസങ്ങളിലും ഫുട്ബോൾ ടർഫിൽ എത്തിയിരുന്നുവെന്നും. വേണ്ടത്ര സാമൂഹിക അകലം പാലിക്കാതെ ആളുകൾ ഒത്തു കൂടുന്നത് സമൂഹ വ്യാപന സാധ്യതവർദ്ധിപ്പിക്കുന്നുവെന്നുമുള്ള കാര്യം മുൻ നിർത്തിയാണ് ജില്ലാ ഭരണ കൂടത്തിന്റെ പുതിയ ഉത്തരവ്.
പല ടർഫുകളിലും, ഇൻഡോർ സ്റ്റേഡിയങ്ങളിലും കളി സ്ഥലങ്ങളിലും മുൻകരുതൽ നിർദേശങ്ങളും പാലിക്കാതെ മറ്റുള്ളവരുടെ ജീവനു തന്നെ ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കളക്ടർ സാംബ ശിവ റാവു പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. അതിനാൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ജില്ലയിലെ ഗ്രൗണ്ടുകൾ, ടർഫുകൾ, ഇൻഡോർ സ്റ്റേഡിയങ്ങൾ, ഗെയിംസ് പ്രാക്ടീസുകൾ എന്നിവ നിർത്തിവെക്കണമെന്നാണ് നിർദ്ദേശം. നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും.

