കാഠ്മണ്ഡു: മിന്നൽപ്രളയം കൊടുംനാശം വിതച്ച നേപ്പാളിൽ രക്ഷാദൗത്യം അഞ്ചാംദിനത്തിൽ. ദുരന്തത്തിൽ മരണസംഖ്യ 734 ആയി. ഹിമതടാകം പൊട്ടുമോ എന്ന ആശങ്കയ്ക്കിടെ, കാണാതായ മൂവായിരത്തിലേറെ പേർക്കായാണ് രാപകൽ തെരച്ചിൽ തുടരുന്നത്. ഏഴ് മലയാളികൾ ഉൾപ്പെടെ 278 ഇന്ത്യാക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്. ദുരന്തത്തിൽ ടിബറ്റ് മേഖലയിൽ 49 ഇന്ത്യാക്കാർ ഉൾപ്പെടെ 261 വിദേശികളെ കാണാനില്ലെന്ന് ചൈന അറിയിച്ചു.
ഉത്തർപ്രദേശിലും മധ്യപ്രദേശിലും കനത്ത മഴയാണ്. ഉത്തർപ്രദേശിൽ മന്ദാകിനി നദി കരകവിഞ്ഞൊഴുകി. വീടുകളും കടകളും ക്ഷേത്രങ്ങളും വെള്ളത്തിനടിയിലാണ്. ചിത്രകൂടിൽ സൈനിക ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം തുടങ്ങി. മധ്യപ്രദേശിലെ നാല് ജില്ലകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചു.
അതേസമയം, നാലാമത്തെ വ്യോമസേന വിമാനവും ഇന്നലെ നേപ്പാളിലേക്ക് പുറപ്പെട്ടു. പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ, ശുചിത്വ കിറ്റുകൾ അടക്കമുള്ള 11 ടൺ അവശ്യവസ്തുക്കളുമായാണ് സി-130 വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടത്.
നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം കേരളത്തിൽ തിരിച്ചെത്തി . കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 2:15 നാണ് സംഘം എത്തിയത്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ച്ചത്തെ ടൂർ പാക്കേജിൽ നേപ്പാളിലേക്ക് പോയത്.

