കോഴിക്കോട്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിന്റെ (എൻ.ഐ.ടി.സി) 22-ാമത് കോൺവൊക്കേഷൻ ക്യാമ്പസിലെ ഗുരു രബീന്ദ്രനാഥ് ടാഗോർ തിയേറ്ററിൽ (ജി.ആർ.ടി.ടി) പ്രൗഢഗംഭീരമായി നടന്നു. എൻ.ഐ.ടി കാലിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഒരുമിച്ച് ബിരുദം നേടിയ ചടങ്ങെന്ന പ്രത്യേകതയോടെയാണ് ഇത്തവണത്തെ കോൺവൊക്കേഷൻ ശ്രദ്ധേയമായത്. വിവിധ കോഴ്സുകളിലായി 2,134 വിദ്യാർഥികളാണ് ഇത്തവണ ബിരുദം ഏറ്റുവാങ്ങിയത്.
ബി.ടെക് 1,162, ബി.ആർക്ക് 65, എം.ടെക് 575, പി.എച്ച്.ഡി 136, എം.എസ്.സി 102, എം.ബി.എ 76, എം.പ്ലാൻ 18 എന്നിങ്ങനെയാണ് ബിരുദം നേടിയവരുടെ എണ്ണം. ഉപരിപഠനം, ഗവേഷണം, തൊഴിൽ, സംരംഭകത്വം തുടങ്ങിയ മേഖലകളിലേക്ക് വിദ്യാർഥികൾ ഇനി പ്രവേശിക്കും.
ടെക്സസ് ഇൻസ്ട്രുമെന്റ്സ് ഇന്ത്യ പ്രസിഡന്റ് ആൻഡ് മാനേജിംഗ് ഡയറക്ടർ സന്തോഷ് കുമാർ മുഖ്യാതിഥിയായി. യു.എസ്.എയിലെ ബ്ലൂം കമ്പനീസ് പ്രസിഡന്റ്, എൻ.ഐ.ടി കാലിക്കറ്റ് പൂർവ്വവിദ്യാർഥി മാത്യു പി. തരണിയിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ 2025–26 അക്കാദമിക വർഷത്തെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാദമിക്, ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളിൽ കഴിഞ്ഞ വർഷം സ്ഥാപനം കൈവരിച്ച നേട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു.
എൻ.ഐ.ടി കാലിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബിരുദധാരികളുടെ എണ്ണവും ഈ അധ്യയന വർഷം രേഖപ്പെടുത്തിയ ഉയർന്ന പ്രവേശനനിരക്കും സ്ഥാപനത്തോടുള്ള വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും വർധിച്ചുവരുന്ന വിശ്വാസത്തിന്റെ തെളിവാണെന്ന് പ്രൊഫ. പ്രസാദ് കൃഷ്ണ പറഞ്ഞു. മികവുറ്റ യുവതലമുറയെ വാർത്തെടുക്കുന്നതിലും അവരുടെ അറിവും കഴിവുകളും രാജ്യത്തിന്റെ പുരോഗതിക്കായി പ്രയോജനപ്പെടുത്തുന്നതിലും എൻ.ഐ.ടി കാലിക്കറ്റ് നിർണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ പഠനശാഖകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർഥികൾക്ക് സ്വർണപ്പതക്കങ്ങളും പ്രത്യേക പുരസ്കാരങ്ങളും സമ്മാനിച്ചു. ഔട്ട്‌സ്റ്റാൻഡിംഗ് അച്ചീവർ അവാർഡ് (യു.ജി), ബെസ്റ്റ് ഔട്ട്‌ഗോയിംഗ് ഫീമേൽ സ്റ്റുഡന്റ് അവാർഡ്, ബെസ്റ്റ് ഇന്നൊവേറ്റീവ് അണ്ടർഗ്രാജുവേറ്റ് പ്രോജക്ട് അവാർഡ്, ബെസ്റ്റ് ഡോക്ടറൽ തീസിസ് അവാർഡ് എന്നിവയും വിതരണം ചെയ്തു.അക്കാദമിക് മികവിനൊപ്പം ഗവേഷണം, നവീകരണം, നേതൃപാടവം, സാമൂഹിക പ്രതിബദ്ധത എന്നിവ പരിഗണിച്ചാണ് പ്രത്യേക പുരസ്കാരങ്ങൾക്ക് വിദ്യാർഥികളെ തെരഞ്ഞെടുത്തത്.
2,134 വിദ്യാർഥികൾ ഒരുമിച്ച് ബിരുദം നേടി പുറത്തിറങ്ങിയത് എൻ.ഐ.ടി കാലിക്കറ്റിന്റെ വളർച്ചയുടെയും വികസനത്തിന്റെയും പ്രതിഫലനമാണെന്ന് അധികൃതർ പറഞ്ഞു. നേടിയ അറിവും കഴിവുകളും സമൂഹത്തിന്റെയും രാജ്യത്തിന്റെയും പുരോഗതിക്കായി വിനിയോഗിക്കണമെന്നും സത്യസന്ധത, നവീകരണം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങൾ ജീവിതത്തിൽ മുറുകെപ്പിടിക്കണമെന്നും നേതൃത്വം വിദ്യാർഥികളോട് ആഹ്വാനം ചെയ്തു. ബിരുദധാരികൾ, രക്ഷിതാക്കൾ, അധ്യാപകർ, ജീവനക്കാർ, പൂർവ്വവിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യം കോൺവൊക്കേഷൻ ചടങ്ങിന് മാറ്റുകൂട്ടി.

