കോഴിക്കോട്: പെരിങ്ങളം റംല വധക്കേസിൽ ഭർത്താവ് നാസറിന് കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വാക്ക് തർക്കത്തിനിടയിൽ ഭാര്യയെ കത്തി കൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്.
പിഴ അടച്ചിട്ടില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. മാറാട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2017 സെപ്റ്റംബർ ഒന്നിന് പെരിങ്ങൊളം മിൽമയ്ക്ക് സമീപം അടമ്പാട്ടുതാഴത്തെ വാടക വീട്ടിലായിരുന്നു റംലയും ഭർത്താവ് നാസറും താമസം. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ റംലയുമായി പണവും ഫോണും ആവശ്യപ്പെട്ട് ഉടലെടുത്ത തർക്കത്തിനൊടുവിൽ അക്രമത്തിലേക്ക് വഴി തിരിയുകയായിരുന്നു. തുടർന്ന് കൊടുവാള് കൊണ്ട് തലയ്ക്കും കത്തികൊണ്ട് വയറിനും വെട്ടേറ്റു. റംല ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു.
വാടകയ്ക്ക് താമസിക്കുന്നവർ ആയതിനാൽ ഇവരെ കുറിച്ച് സമീപ പ്രദേശത്തുള്ള ആളുകൾക്ക് കൃത്യമായി വിവരം ലഭ്യമായിരുന്നില്ല. ദൃക്സാക്ഷികളില്ലാത്ത കേസിൽ കൊലപാതകം നടത്തിയ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞത് ശക്തമായ പോലീസ് അന്വേഷണത്തിനൊടുവിലാണ്. കൊലപാതകം നടത്തി യാതൊരു തെളിവും നൽകാതെ കടന്നു കളഞ്ഞ പ്രതിയെ അന്നത്തെ ചേവായൂർ സി ഐ കെ കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ശക്തമായ അന്വേഷണത്തിനൊടുവിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ കെ കെ ബിജു എലത്തൂർ സി ഐയായി സേവനം അനുഷ്ഠിച്ചു വരികയാണ്.
കെ കെ ബിജുവിനും സംഘത്തിനും അന്ന് ഒരു മരുന്ന് ഷീട്ട് ലഭിക്കുകയും അതിൽ നിന്നും പ്രതി ഷുഗർ രോഗം വലിയ രീതിയിൽ ബാധിച്ച വ്യക്തിയാണെന്ന് മനസിലാകുകയായിരുന്നു. ഇതിനെ ചുറ്റിപറ്റി പിന്നീട് അന്വേഷണം നടന്നു.
ചില സി സി ടി വി ദൃശ്യങ്ങൾ ലഭ്യമായെങ്കിലും ആളെ വ്യക്തമായിരുന്നില്ല പക്ഷെ ഷുഗർ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് നിരവധി ക്ലിനിക്കുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭ്യമാകുന്നതും പ്രതിയെ പിടി കൂടുന്നതും. 35 രേഖകളും 22 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ നാസർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയെ വീഡിയോ കോളിലൂടെ ഹാജരാക്കിയാണ് വിധി പറഞ്ഞത്.

