വയനാട് കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ചു. മയക്കുവെടിവയ്ക്കുന്നതിനിടെ ഒരു വാച്ചറെ കടുവ ആക്രമിച്ചു. പിന്നീട് കാടിനുള്ളില്‍ കുറ്റിക്കാടുകള്‍ക്കിടയില്‍ മറഞ്ഞ കടുവയെ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിലാണ് കണ്ടെത്തിയത്. കുറ്റിക്കാടുകള്‍ക്കിടയിലായതിനാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് തുടര്‍ നടപടികള്‍ എടുക്കുന്നതില്‍ തടസ്സം നേരിട്ടു. ആ സമയം കൊണ്ട് മയക്കുവെടിയുടെ വീര്യം കുറയുകയും കടുവ കര്‍ണാടക അതിര്‍ത്തി കടന്ന് പോവുകയുമായിരുന്നു. കര്‍ണാടകയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം റേഞ്ച് ഓഫിസറെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ നടത്തുകയും ചെയ്ത തിരച്ചിലില്‍ കടുവയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് മയക്കുവെടിവച്ചത്.
രണ്ട് ദിവസം മുന്‍പാണ് കൊളവള്ളിയില്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസറെ കടുവ ആക്രമിച്ചത്. ചെതലയം ഫോറസ്റ്റ് റേഞ്ചര്‍ ടി ശശികുമാറിനാണ് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റേഞ്ചറെ കടുവ ആക്രമിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലായിരുന്നു. ചീഫ് ഫോറസ്റ്റ് കൺ.സർവേറ്റർ വിനോദ് കുമാർ. ഡി എഫ് ഒ ധനേഷ് കുമാർ , റസ്ക്യൂ ടീം മറ്റ് വനപാലകരും നടത്തിയ അശ്രാന്ത പരിശ്രമഫലമായാണ് കടുവെയെ കാടു കയറി വിടാൻ സാധിച്ചത്. ഭക്ഷണം പോലും കഴിക്കാതെയാണ്. ഈ വനപാലകർ ഓപേറേഷൻ നടത്തിയത്.