തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിനെ കാറിടിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെതിരെ സുഹൃത്ത് വഫ ഫിറോസ്. കെ എം ബഷീറിന്‍റെ അപകടത്തിനിടയായ സംഭവത്തിൽ കാറോടിച്ചത് വഫ ഫിറോസാണെന്ന് ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിയ്ക്ക് നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് വഫ പ്രതികരണവുമായി രംഗത്തെത്തിയത്.
ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത് പച്ചക്കള്ളമാണെന്നാണ് വഫ ഫിറോസിന്‍റെ ആരോപണം. എന്തിനാണ് താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവര്‍ത്തിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വഫ ഫിറോസ് പറഞ്ഞു. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നുവെന്ന് വഫ ഫിറോസ് പറഞ്ഞു. ഇത് തെളിയിക്കുന്ന ഫോറൻസിക് റിപ്പോര്‍ട്ടുമുണ്ട്. ഇതെല്ലാം എവിടെയാണെന്ന് വഫ ഫിറോസ് ചോദിച്ചു.
താൻ സാധാരണക്കാരിയാണ്. തനിക്ക് അധികാരമില്ല. അപകടം സംഭവിച്ച് മൂന്നാം ദിവസം തന്നെ താൻ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞതാണെന്നും വഫ വ്യക്തമാക്കി. ഇനി നാളെ എന്താണ് എനിക്ക് സംഭവിക്കുക എന്നറിയില്ലെന്നും ഇതുവരെ പറഞ്ഞതെല്ലാം സത്യമാണെന്നും വഫ ഫിറോസ് പറഞ്ഞു. അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാമെന്നും വഫ ഫിറോസ് പറഞ്ഞു.