നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട്ടെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ ഏകദേശ ധാരണയായി. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലാണ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിൽ അന്തിമധാരണയായത്.
മന്ത്രി എ.കെ.ബാലൻ്റെ ഭാര്യ ഡോ.പി.കെ.ജമീലയെ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത് അപ്രതീക്ഷിത നീക്കമായി . പി.കെ.ജമീലയുടെ പേര് നേതൃത്വം നിര്‍ദേശിച്ചപ്പോൾ ജില്ലാ സെക്രട്ടേറിയറ്റിൽ ഭൂരിപക്ഷവും എതിര്‍ത്തു . എന്നാൽ മേൽത്തട്ടിലുള്ള നിന്നുള്ള നിര്‍ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ജമീലയുടെ പേര് ഉൾപ്പെടുത്തിയതെന്ന് നേതാക്കൾ സെക്രട്ടേറിയറ്റിനെ അറിയിച്ചതായാണ് സൂചന .
എ.കെ.ബാലൻ പ്രതിനിധീകരിക്കുന്ന തരൂര്‍ സീറ്റിലേക്കാണ് അദ്ദേഹത്തിൻ്റെ ഭാര്യ ജമീലയെ പാര്‍ട്ടി പരിഗണിക്കുന്നത്. ബാലൻ സ്ഥിരമായി ജയിച്ചു വരുന്ന മണ്ഡലമാണ് തരൂര്‍. എന്നാൽ സ്ഥിരം മുഖങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താൻ സിപിഎം തീരുമാനിച്ചതോടെയാണ് ബാലൻ മത്സരരംഗത്ത് നിന്നും മാറുന്നതും പകരം ഭാര്യയുടെ പേര് സജീവ പരിഗണനയിലേക്ക് എത്തുന്നതും.
സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് വിട്ടിരിക്കുകയാണ്.