തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികളുടെ അച്ചടിക്ക് മാർഗ നിർദേശമായി
തിരഞ്ഞെടുപ്പ് പോസ്റ്ററുകളും നോട്ടീസുകളും മറ്റ് അച്ചടി സാധനങ്ങളും അച്ചടിക്കുന്നതിനുള്ള മാർഗ നിർദേശമായി. 1951- ലെ ജനപ്രാതിനിധ്യ നിയമത്തിലെ 127 എ വകുപ്പ് അനുശാസിക്കുന്ന ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഇവ അച്ചടിക്കേണ്ടതെന്നു ജില്ലാ ഇലക്ടറൽ ഓഫീസർ കൂടിയായ കളക്ടർ അറിയിച്ചു.
അച്ചടി ജോലി ഏറ്റെടുക്കുന്നതിനുമുമ്പായി ഈ നിയമത്തിലെ ചട്ടം 127 എ(2) പ്രകാരമുളള നിര്‍ദിഷ്ടമാതൃകയില്‍, പ്രസിദ്ധീകരിക്കുന്ന ആള്‍ ഒപ്പിട്ടതും രണ്ടുപേര്‍ സാക്ഷ്യപ്പെടുത്തിയതുമായ സത്യവാങ്മൂലത്തിന്റെ രണ്ടു പകര്‍പ്പുകള്‍ പ്രസ്സുടമകള്‍ വാങ്ങേണ്ടതാണ്. പ്രിന്റ് ചെയ്തതിന്റെ ഒരു പകര്‍പ്പും സത്യവാങ്മൂലവും അച്ചടി കഴിഞ്ഞ് മൂന്ന് ദിവസത്തിനകം ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാക്കണം. പ്രിന്ററുടേയും പബ്ലിഷറുടെയും പേരും മേല്‍വിലാസവും വെളിപ്പെടുത്താതെ തിരഞ്ഞെടുപ്പ് പോസ്റ്ററോ മറ്റ് അച്ചടി സാമഗ്രികളോ പ്രിന്റ് ചെയ്യാനോ പ്രസിദ്ധീകരിക്കാനോ പാടില്ല. ഈ വ്യവസ്ഥ ലംഘിക്കുന്നപക്ഷം മേല്‍നിയമം അനുശാസിക്കുന്ന പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കുന്നതാണെന്നും ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
ദേശീയ സാമ്പിള്‍ സര്‍വേ കൂടുതല്‍ കാര്യക്ഷമമാക്കും
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് നടത്തുന്ന വിവിധ ദേശീയ സാമ്പിള്‍ സര്‍വേകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സാമ്പിള്‍ യൂണിറ്റുകള്‍ ആയി തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ വീടുകളില്‍ മാത്രമാണ് സര്‍വ്വേ നടക്കുന്നത്. ഇതില്‍ ആശങ്കപ്പെടേണ്ടതില്ല. ശേഖരിച്ച വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനായി സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാര്‍ ഒന്നില്‍ കൂടുതല്‍ തവണ വീടുകളില്‍ സന്ദര്‍ശനം നടത്തുന്നതും സാധാരണ നടപടിക്രമമാണ്. ഇത്തരം കാര്യങ്ങള്‍ ബോധ്യപ്പെടുത്താനായി വിവരശേഖരണത്തിനിടെ കൂടുതല്‍ സമയം വീടുകളില്‍ ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ദേശീയ സാമ്പിള്‍ സര്‍വേകള്‍ നടക്കുന്ന സ്ഥലങ്ങളില്‍ വാര്‍ഡ് മെമ്പര്‍മാര്‍ എന്യൂമറേറ്റര്‍മാര്‍ക്ക് ആവശ്യമായ സഹായം നല്‍കണമെന്ന് പഞ്ചായത്ത് ഡയറക്ടറുടെ നിര്‍ദേശം ഉണ്ട്. ജില്ലാ ഭരണകൂടവും പഞ്ചായത്തുകളുമായി സഹകരിച്ച് കൂടുതല്‍ ബോധവല്‍ക്കരണം നടത്തും.
അസംഘടിത മേഖലയിലെ സംരംഭങ്ങളെ കുറിച്ചുള്ള രണ്ടാം ഘട്ട സര്‍വ്വേ ഏപ്രിലിലും സാമൂഹിക സാമ്പത്തിക സര്‍വ്വേ അടുത്തഘട്ടം ജൂലൈയിലും സമയ വിനിയോഗ സര്‍വ്വേ രണ്ടാംഘട്ടം 2022 ലും തുടങ്ങും. വിവരശേഖരണത്തിനായി ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരോ ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സി നിയമിക്കുന്ന ഫീല്‍ഡ് ഇന്‍വെസ്റ്റിഗേറ്റര്‍മാരോ ആണ് എത്തുന്നത്. വിവരശേഖരണത്തിനും വിവര പരിശോധനയ്ക്കുമായി എത്തുന്ന ഉദ്യോഗസ്ഥരോട് സഹകരിച്ച് കൃത്യമായ വിവരം നല്‍കണമെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍ അറിയിച്ചു.
രേഖാമൂലം അറിയിക്കണം
M/s മലബാര്‍ ഫൈനാന്‍സിയേഴ്‌സ്, കൈതപ്പൊയില്‍, കോഴിക്കോട് (കെഎംഎല്‍ ലൈസന്‍സ് നമ്പര്‍ 32110531132) എന്ന സ്ഥാപനം നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ഇവിടെ നിന്നും പണയ ഉരുപ്പടികളോ ഡെപ്പോസിറ്റോ തിരിച്ചു കിട്ടാനുളളവര്‍ 15 ദിവസത്തിനകം ജോയിന്റ് കമ്മീഷണര്‍, സ്‌റ്റേറ്റ് ടാക്‌സ് (കേരള സ്‌റ്റേറ്റ് ജി എസ് ടി കോംപ്ലക്‌സ്, ജവഹര്‍ നഗര്‍, എരഞ്ഞിപ്പാലം, കോഴിക്കോട് – 6) മുമ്പാകെ രേഖാമൂലം അറിയിക്കണമെന്ന് സംസ്ഥാന ചരക്കു, സേവന നികുതി വകുപ്പ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു.
ഫാര്‍മസിസ്റ്റ് : എഴുത്തുപരീക്ഷയും അഭിമുഖവും മാറ്റി
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍, ജില്ലയിലെ കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസി/ ഡിപ്പോയിലേയ്ക്ക് ഫാര്‍മസിസ്റ്റുമാരെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി ഇന്ന് (മാര്‍ച്ച് മൂന്ന്) നടത്തുവാനിരുന്ന എഴുത്തുപരീക്ഷയും അഭിമുഖവും മാറ്റിവെച്ചതായി മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ്:
നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
പൊതുതെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. വിവിധ വിഭാഗങ്ങളും നോഡല്‍ ഓഫീസര്‍മാരുടെ പേരുകളും ക്രമത്തില്‍.
- മാന്‍പവര്‍ മാനേജ്‌മെന്റ് സെല്‍- എഡിഎം എന്‍. പ്രേമചന്ദന്‍.
- ജനറല്‍ സെല്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍ (1950) സെല്‍, തപാല്‍ ആന്റ് ഡെസ്പാച്ച് സെല്‍, ഡിഇഒ സെല്‍- ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. അജീഷ്.
- ഇലക്രോണിക്‌സ് വോട്ടിംഗ് മെഷീന്‍ സെല്‍- തഹസില്‍ദാര്‍ (എല്‍ആര്‍) നിര്‍മല്‍ റിത ഗോമസ്.
- ട്രാന്‍സ്‌പോര്‍ട്ട് മാനേജ്‌മെന്റ് സെല്‍- റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ഇ. മോഹന്‍ദാസ്.
- ട്രെയിനിംഗ് മാനേജ്‌മെന്റ് സെല്‍, സ്വീപ് സെല്‍- അസി. കലക്ടര്‍ ശ്രീധന്യ സുരേഷ്.
- മെറ്റീരിയല്‍ മാനേജ്‌മെന്റ് സെല്‍-ഹുസൂര്‍ ശിരസ്തദാര്‍ സി. പി മണി.
- എംസിസി സെല്‍, പോസ്റ്റല്‍ ബാലറ്റ് സെല്‍- ഡിസ്ട്രിക്ട് ഡവലപ്‌മെന്റ് കമ്മിഷണര്‍ അനുപംമിശ്ര.
- എക്‌സ്‌പെന്‍ഡിച്ചര്‍ ആന്റ് മോണിറ്ററിംഗ് സെല്‍-സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ കെ. പി. മനോജന്‍.
- ഒബ്‌സര്‍വേര്‍സ് സെല്‍- പോവര്‍ട്ടി അലിവിയേഷന്‍ യൂണിറ്റ് പ്രൊജക്ട് ഡയറക്ടര്‍ ജോണ്‍സണ്‍ പ്രേംകുമാര്‍.
- ലോ ആന്റ് ഓര്‍ഡര്‍ സെല്‍- സബ് കലക്ടര്‍ ജി. പ്രിയങ്ക.
- മീഡിയ കമ്യൂണിക്കേഷന്‍ ആന്റ് മീഡിയ മോണിറ്ററിംഗ് സെല്‍- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ടി. ശേഖരന്‍.
നിയമസഭാ തെരെഞ്ഞെടുപ്പ്: ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണം
നിയമസഭാ തെരെഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പണമിടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് നിർദേശങ്ങൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. അസാധാരണമോ ദുരൂഹമോ ആയ പണമിടപാടുകൾ നിരീക്ഷിക്കുന്നതിൻ്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ബാങ്കുകൾ ദൈനംദിന റിപ്പോർട്ട് സമർപ്പിക്കണം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും അസ്വാഭാവികമോ ദുരൂഹമോ ആയി ഒരു ലക്ഷം രൂപക്ക് മുകളിലുള്ള പണ നിക്ഷേപമോ പിൻവലിക്കലോ ശ്രദ്ധയിൽ പെട്ടാൽ ഇക്കാര്യം അധികൃതരെ അറിയിക്കണം. അസാധാരണമായി ആർ ടി ജി എസ് വഴി ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റു പല വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് പണം കൈമാറുന്നതും സ്ഥാനാർത്ഥി സമർപ്പിക്കുന്ന സത്യവാങ്മൂലത്തിലും തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വെബ്സൈറ്റിലും പ്രസ്താവിക്കുന്ന ജീവിത പങ്കാളിയുടെയോ മറ്റ് അടുത്ത വ്യക്തികളുടെയോ ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തിനു മുകളിൽ ഇടപാട് നടക്കുന്നുവെങ്കിൽ ഇക്കാര്യവും അറിയിക്കണം. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപക്ക് മുകളിൽ നിക്ഷേപമോ പിൻവലിക്കലോ ഉണ്ടായാലും വോട്ടർമാരെ സ്വാധീനിക്കാൻ പണം പിൻവലിക്കുകയോ ചെയ്താൽ ഇക്കാര്യവും അറിയിക്കണം.