തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നേരത്തെ പ്രവചിച്ചിരുന്നതിലും വൈകി മാത്രമേ കേരളത്തിൽ കാലവർഷം എത്തുകയുള്ളൂവെന്നും നാളെ കാലവർഷം എത്തില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നേരത്തെ നൽകിയിരുന്ന മഴ മുന്നറിയിപ്പുകളിൽ മാറ്റം വരുത്തിയതോടെ മൂന്ന് ജില്ലകളിലെ അലേർട്ടുകൾ പിൻവലിച്ചു. എങ്കിലും മെയ് 27 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി തൃശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. മെയ് 26-ന് കേരളത്തിൽ കാലവർഷം എത്തുമെന്നായിരുന്നു ആദ്യ പ്രവചനം. തെക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

