അമ്മ അറിയാതെ കുട്ടിയെ ദത്തു നൽകിയ സംഭവത്തിൽ വനിത ശിശുക്ഷേമ സമിതി ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ആരോപണം ഉയർത്തി അനുപമ.ഡിഎന്‍എ പരിശോധനയില്‍ വീഡിയോ ചിത്രീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ഉറപ്പുനല്‍കിയെങ്കിലും അത് നടപ്പായില്ല. സാധാരണഗതിയില്‍ നടക്കുന്ന നടപടിയെന്നോണം ഫോട്ടോ മാത്രം എടുത്തു. സിസിടിവിയില്‍ തനിക്ക് വിശ്വാസ്യതയില്ലെന്നും അനുപമ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
വകുപ്പുതല അന്വേഷണത്തിലൂടെ സി ഡബ്ള്യു സിയെയും ശിശുക്ഷേമ സമിതിയെയും സംരക്ഷിക്കാൻ ശ്രമം നടക്കുന്നുവെന്ന് അനുപമ ആരോപിച്ചു.
ശിശു ക്ഷേമ സമിതിയിൽ വന്നപ്പോൾ രജിസ്റ്ററിൽ ഒപ്പുവച്ചിരുന്നു. എന്നാൽ ഈ രേഖകളെല്ലാം മാറ്റി. സംസ്ഥാനത്തിന് അകത്ത് മാത്രം ദത്ത് കൊടുക്കാനുള്ള ലൈസൻസാണ് ശിശുക്ഷേമ സമിതിക്കുള്ളതെന്നും അനുപമ ചൂണ്ടിക്കാട്ടി. ഇതിനിടെ കുഞ്ഞിൻ്റെ ഡിഎൻഎ പരിശോധനഫലം ഇന്ന് ലഭിച്ചേക്കും. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നൊളജിയിലാണ് ഡിഎൻഎ പരിശോധന നടക്കുന്നത്.

