ഇംഗ്ലണ്ട് ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായി മുൻ താരം മാർക്കസ് ട്രെസ്കോത്തികിനെ നിയമിച്ചു. നിലവിൽ സോമർസെറ്റിൻ്റെ സഹപരിശീലകനായ താരം സ്ഥാനം രാജിവച്ച് മാർച്ച് പകുതിയോടെ ദേശീയ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ട്രോട്ടിനൊപ്പം ബൗളിംഗ് ഡിപ്പാർട്ട്മെൻ്റിലേക്കുള്ള പരിശീലകരെയും ഇസിബി പ്രഖ്യാപിച്ചു. ജീതൻ പട്ടേൽ സ്പിൻ ബൗളിംഗ് പരിശീലകനായും ജോൺ ലൂയിസ് പേസ് ബൗളിംഗ് പരിശീലകനായും ടീമിനൊപ്പം ചേരും. ക്രിസ് സിൽവർവുഡ് ആണ് ഇംഗ്ലണ്ടിൻ്റെ മുഖ്യ പരിശീലകൻ. ഗ്രഹാം തോർപ്, പോൾ കോളിംഗ്വുഡ് എന്നിവർ സഹപരിശീലകരാണ്.
അതേസമയം, ഇന്ത്യക്കെതിരായ നാലാമത്തെ ടെസ്റ്റ് മത്സരം മാർച്ച് നാലിന് ആരംഭിക്കും. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ആതിഥേയർ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയിൽ 2 -1 ന് മുന്നിലെത്തിയത്.
മൂന്നാം ടെസ്റ്റ് മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം . 48 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശർമ്മ (25), ശുഭ്മൻ ഗിൽ (15) എന്നിവർ പുറത്താവാതെ നിന്നു. തോൽവിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനൽ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാൽ ഓസ്ട്രേലിയ ആവും ന്യൂസീലൻഡിൻ്റെ എതിരാളികൾ.

