പത്തനംതിട്ട: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുക്കുന്നതിൽ, നിയമോപദേശം പരിശോധിച്ച ശേഷം നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇഡി കത്തിൽ കേസെടുക്കണോയെന്ന് പരിശോധിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മേൽ നടപടികൾ മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായി ഇത് സംസാരിക്കേണ്ട ആവശ്യമില്ലെന്നും സംസ്ഥാനത്തിന് തീരുമാനിക്കാവുന്നതാണിതെന്നും മന്ത്രി പറഞ്ഞു.
നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇ ഡി റിപ്പോർട്ട് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നിരുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകൾ ഇഡി റിപ്പോർട്ടിലുണ്ടെന്നാണ് നിയമോപദേശം. ഏത് രീതിയിലാണ് അന്വേഷണം എന്നത് സർക്കാരിന് തീരുമാനിക്കാം എന്നും നിയമപദേശത്തിൽ ഉണ്ട്. വിജിലൻസിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയതോടെയാണ് സർക്കാർ തുടർനടപടികളിലേക്ക് കടക്കുന്നത്.
പിണറായി വിജയന് ഉൾപ്പെടെ എതിരായി കേസെടുക്കുന്നതിൽ തീരുമാനം വൈകുന്നതിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് നിർണായക നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇനി പന്ത് ആഭ്യന്തര വകുപ്പിന്റെ കോർട്ടിലാണ്. പിണറായിയ്‌ക്കെതിരെ കേസെടുത്താൽ ഉണ്ടാകുന്ന നിയമപ്രശ്‌നങ്ങൾ ഒഴിഞ്ഞെന്നാലും ഇതുണ്ടാക്കുന്ന രാഷ്ട്രീയ, ക്രമസമാധാന പ്രത്യാഘാതങ്ങളെക്കുറിച്ച് കൂടി ആഭ്യന്തര വകുപ്പിന് വിശദമായി ചിന്തിക്കേണ്ടി വരും.

