വനം വകുപ്പിന്റെ ട്രക്കിങ്ങിനിടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് താല്‍ക്കാലിക ഗൈഡ് കൊല്ലപ്പെട്ടു. വെള്ളമുണ്ട ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും വനംവകുപ്പ് നടത്തുന്ന ചിറപ്പുല്ല് ട്രക്കിങ്ങ് സംഘത്തിന് നേരെയാണ് അപ്രതീക്ഷിതമായി കാട്ടാന പാഞ്ഞടുത്തത്. പുളിഞ്ഞാല്‍ നെല്ലിക്കച്ചാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന് (47) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. ട്രക്കിങ്ങില്‍ ഗൈഡായ തങ്കച്ചനൊപ്പം അഞ്ച് കര്‍ണ്ണാടക സ്വദേശികളായ സഞ്ചാരികളായിരുന്നു ഉണ്ടായിരുന്നത്. രാവിലെ പത്തരയോടെയാണ് ട്രക്കിങ്ങ് തുടങ്ങിയത്. ചിറപ്പുല്ല് മലയുടെ മുകള്‍ ഭാഗത്ത് വരെയും എത്തുന്ന ആറ് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ട്രക്കിങ്ങ് പാതയില്‍ സംഘം രണ്ട് കീലോമീറ്ററോളം പിന്നിട്ടപ്പോള്‍ തവളപ്പാറയിലായിരുന്നു കാട്ടാനയുടെ ആക്രമണം. സംഘത്തിന് മുന്നില്‍ നടന്ന തങ്കച്ചന് കാടിനുള്ളിലെ വളവില്‍ കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു. തങ്കച്ചനെ കാട്ടാന പത്ത് മീറ്ററോളം വലിച്ചിഴച്ച് ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. തങ്കച്ചനൊപ്പമുണ്ടായിരുന്ന സഞ്ചാരികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ താഴെയെത്തിയാണ് ഗൈഡിനെ കാണാനില്ലെന്ന് വിവരം അറിയിക്കുന്നത്. ഇവിടെ നിന്നും അരകിലോമീറ്ററോളം അകലത്തില്‍ കാടിനുള്ളിലുണ്ടായിരുന്ന വാച്ചര്‍മാര്‍ സംഭവമറിഞ്ഞ് 15 മിനുറ്റിനുള്ളില്‍ സംഭവസ്ഥലത്തെത്തി. എന്നാൽ അപ്പോളേക്കും കാട്ടാന ഉള്‍ക്കാട്ടിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് തങ്കച്ചന്റെ മൃതദേഹം കണ്ടെത്തിയത്. മുമ്പ് ആറ് വര്‍ഷത്തോളം തങ്കച്ചന് വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചറായി ജോലി നോക്കിയിരുന്നു. ഫണ്ടില്ലാത്തതിനാല്‍ പിന്നീട് വനംവകുപ്പ് വാച്ചര്‍ ചുമതലകളികളില് നിന്നും ഒഴിവാക്കിയിരുന്നു. ഇതിന് ശേഷം വനംവകുപ്പിന്റെ ചിറപ്പുല്ല് ട്രക്കിങ്ങിന് വഴികാട്ടിയായി തങ്കച്ചനെ ഇടക്കിടെ താല്‍ക്കാലികമായി നിയോഗിക്കുമായി.
കാട്ടാനയുടെ ആക്രമണം; ട്രക്കിങ്ങിനിടെ വനംവകുപ്പ് ഗൈഡ് കൊല്ലപ്പെട്ടു

