കൊച്ചി∙ ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു തെളിവെടുപ്പിനായി പ്രതിയെ പൊലീസ് എത്തിച്ചു. എന്നാൽ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് പ്രതിയുമായി തിരികെ പോയി. മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പിനു ശ്രമിച്ചത്. പക്ഷേ, പൂർണമായി തെളിവെടുപ്പ് നടത്താനാകാതെ പ്രതിയെയും കൊണ്ട് പൊലീസ് തിരികെ പോകുകയായിരുന്നു.
ഫൊറൻസിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കുട്ടിയുമായി മാർക്കറ്റിന്റെ പരിസരത്തേക്കു പോകുന്ന പ്രതിയെ കണ്ടതായി താജുദ്ദീൻ എന്ന തൊഴിലാളി രാവിലെ പൊലീസിനെ രാവിലെ വിവരമറിയിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ ജീവിക്കാൻ അനുവദിക്കില്ലെന്ന രീതിയിലുള്ള വൈകാരിക പ്രതികരണങ്ങളും നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉണ്ടായി.

