കേരള ബ്ലാസ്റ്റേഴ്‌സ് സെലക്ഷൻ ട്രയൽസ് തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് സംസ്ഥാന ബാലവകാശ കമ്മീഷൻ. രണ്ടാഴ്ചക്ക് അകം റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. കുടിശിക നൽകാൻ ഉണ്ടെന്ന് ആരോപിച്ച് എം എൽ എ വി പി ശ്രീനിജൻ ഗൗണ്ടിന്റെ ഗേറ്റ് അടച്ചുപൂട്ടിയ സംഭവത്തിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ.
കേരള ബ്ലാസ്റ്റേഴ്സിന്റെ അണ്ടർ 17 ഫുട്ബോൾ ടീം സിലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറുകണക്കിന് കുട്ടികളാണ് എത്തിയിരുന്നത്. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് വാടക നൽകാൻ ഉണ്ടെന്ന് ആരോപിച്ച് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കൂടിയായ പി വി ശ്രീനിജൻ എംഎൽഎ സിലക്‌ഷൻ ട്രയൽസ് നടക്കേണ്ട ഗ്രൗണ്ടിന്റെ ഗേറ്റ് അടച്ചു പൂട്ടിയതോടെ കുട്ടികൾ ദുരിതത്തിലാവുകയായിരുന്നു. ഗേറ്റ് തുറക്കുന്നതും കാത്ത് നല് മണിക്കൂറോളം കുട്ടികൾ റോഡിൽ കാത്തു നിന്നു.കുട്ടികൾക്ക് ഉണ്ടായ ബുദ്ധിമുട്ട് ഉൾപ്പെടെ പരിഗണിച്ചാണ് സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്.