Kerala News

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു

ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങൾക്ക് സാർവദേശീയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നമുക്ക് ജാതിയില്ല വിളംബര ശതാബ്ദി സ്മാരകമായി തിരുവനന്തപുരത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ആത്മ സോദരർ എന്ന ചിന്ത പടർത്താനായാൽ വർഗീയതയുടെയും വംശീയതയുടെയും അടിസ്ഥാനത്തിലുള്ള വിദ്വേഷവും കലാപവും നരമേധവും ലോകത്ത് ഇല്ലാതാവും. ഗാസ മുതൽ അഫ്ഗാനിസ്ഥാനിൽ വരെ ഇന്നു കാണുന്ന വംശീയതയുടെ പേരിലുള്ള കുരുതികൾ ഒഴിവാകും. ശ്രീനാരായണ ഗുരുവിന്റെ സന്ദേശം അവിടങ്ങളിലൊക്കെ എത്തിയാൽ മനസുകളിൽ നിന്ന് വിദ്വേഷം കുടിയിറങ്ങുകയും സ്‌നേഹവും സാഹോദര്യവും തെളിഞ്ഞു കത്തുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരാചാരങ്ങളും അനാചാരങ്ങളും ഒഴിവാക്കി സമൂഹത്തെ ശുദ്ധീകരിക്കാനാണ് ഗുരു ഇടപെട്ടത്. എന്നാൽ ഇപ്പോൾ പല ദുരാചാരങ്ങളും അനാചാരങ്ങളും മടങ്ങിവരുന്നത് നാം ഗൗരവത്തോടെ കാണണം. കാലം മാറിയിട്ടും ദുരാചാരങ്ങൾ മാറ്റമില്ലാതെ തുടരുന്നു. ഇവയെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്. ഇന്ത്യയിലെ പലയിടങ്ങളിലും ഇത് കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലും മന്ത്രവാദവും സ്ത്രീ വിരുദ്ധതയും കണ്ടുവരുന്നു. അഭ്യസ്തവിദ്യർ പോലും ഇതിൽ പെടുന്നു.
കേരളത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്കും നാം ഗുരുവിനോടു കടപ്പെട്ടിരിക്കുന്നു. ഒരു കാലത്ത് ജനാധിപത്യമേയുണ്ടായിരുന്നില്ല. ജനാധിപത്യം കടന്നുവന്നപ്പോൾ ചില പ്രത്യേക ജാതിയിൽ പെട്ടവർക്കും സമ്പന്നർക്കും മാത്രമായിരുന്നു വോട്ടവകാശം. ജാതിഭേദമില്ലാത്ത സോദരത്വം എന്ന ചിന്ത പ്രകാശം പരത്തിയതോടെയാണ് കേരളം സാർവത്രികമായ പ്രായപൂർത്തി വോട്ടവകാശം എന്ന സങ്കൽപം സ്വീകരിക്കാൻ മനസുകൊണ്ട് പ്രാപ്തമായത്.

കേരളത്തിലെ മറ്റൊരു നവോത്ഥാന നായകനായ ചട്ടമ്പിസ്വാമിക്കും തലസ്ഥാന നഗരിയിൽ സർക്കാർ സ്മാരകം സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംഘടന കൊണ്ട് ശക്തരാകണം എന്ന ശ്രീനാരായണ ഗുരുവിന്റെ സന്ദേശമാണ് പുരോഗമന പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ വേരോട്ടം ഉണ്ടാക്കിയത്. ജാതിക്കും മതത്തിനും അതീതമായ മാനസിക വീക്ഷണമാണ് ഗുരു മുന്നോട്ടുവച്ച ആശയം. ഗുരുവിന്റെ സന്ദേശങ്ങളെ ശരിയായ അർത്ഥത്തിൽ നാം മനസിലാക്കണം. ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങളെ ഉൾക്കൊള്ളുമ്പോൾ നരനും നരനും തമ്മിൽ സാഹോദര്യം പുലർത്തുന്ന പുതു സമൂഹം പിറക്കും.


ജനജീവിതത്തെ മനുഷ്യസമൂഹത്തിന് അനുയോജ്യമായ വിധത്തിൽ പരിവർത്തിപ്പിച്ചെടുക്കുന്നതിൽ സുപ്രധാന പങ്കാണ് ഗുരു വഹിച്ചത്. ഗുരുവിന്റെ ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ സന്ദേശങ്ങളാണ്. ആ സന്ദേശങ്ങൾ പഠിക്കുകയും ജീവിതത്തിൽ പകർത്തുകയുമാണ് ഗുരുവിന് നൽകാവുന്ന ആദരാഞ്ജലി. എന്നാൽ അതെല്ലാം അമൂർത്ത സ്മാരകങ്ങളാണ്. അതോടൊപ്പം മൂർത്തമായ സ്മാരവും വേണം. അതു ഗുരുവിലേക്ക് പുതിയ തലമുറയേയും വിദേശികളെയും ആകർഷിക്കാൻ സഹായിക്കും.
ശ്രീനാരായണ ഗുരുവിന്റെ സങ്കൽപത്തിലെ സമൂഹം പൂർണ അർത്ഥത്തിൽ സാധ്യമാക്കാൻ നമുക്കായിട്ടില്ല. അതിനുള്ള എല്ലാ വഴിയും ആരായാൻ നമുക്ക് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവിന്റെ പ്രതിമ നിർമിച്ച ശിൽപി ഉണ്ണി കാനായിയെ മുഖ്യമന്ത്രി ആദരിച്ചു.

കേരള നവോത്ഥാന മണ്ഡലത്തിൽ മുൻപന്തിയിലുള്ള മഹദ്‌വ്യക്തികൾക്ക് വിവിധ ജില്ലകളിൽ സ്മാരകങ്ങൾ സ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല സർക്കാർ കൊല്ലത്ത് സ്ഥാപിക്കുന്നു. 55 കോടി രൂപ ചെലവിൽ കൊല്ലത്ത് ഗുരുവിന്റെ പേരിലുള്ള സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമാണവും പുരോഗമിക്കുകയാണ്. ഗുരുവിനെ ചിലർ ഒരു ജാതിയുടെ നേതാവായി കാണുന്നു. എന്നാൽ സർക്കാരിന്റെ കാഴ്ചപ്പാട് അതല്ല. ഗുരു സന്ദേശം ഉൾക്കൊണ്ട് സർവരും സോദരത്വേന വാഴുന്ന മാതൃകാസംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സർക്കാർ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരു എല്ലാവരുടേതുമാണെന്ന സത്യം പ്രവൃത്തിയിലൂടെ യാഥാർത്ഥ്യമാക്കാൻ സർക്കാരിനായെന്ന് മുഖ്യാതിഥിയായ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എം. എൽ. എമാരായ വി. എസ്. ശിവകുമാർ, വി. കെ. പ്രശാന്ത്, ഒ. രാജഗോപാൽ, മേയർ കെ. ശ്രീകുമാർ, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ ടി. ആർ. സദാശിവൻ നായർ, ലളിതകലാ അക്കാഡമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോഴിക്കോട്: മഴക്കാലത്ത് മോഷണം തടയാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി പോലീസ്. മഴക്കാലത്ത് കവര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണെന്നും മോഷണം ഒഴിവാക്കാന്‍ അത്യാവശ്യ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും നല്ലതാണെന്ന് പോലീസ് പറയുന്നു. പലരും
error: Protected Content !!