ആരോഗ്യമുള്ള യുവാക്കള്‍ക്ക് കൊവിഡ് വാക്‌സിന്‍ 2022വരെയും ലഭ്യമാവില്ലെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം നടന്ന സോഷ്യല്‍മീഡിയ ഇവന്റില്‍ ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനാണ് ഇക്കാര്യം അറിയിച്ചത്.
വാക്‌സിന്‍ നല്‍കുന്ന കാര്യത്തില്‍ പ്രായമായവരെയും മറ്റ് അസുഖങ്ങള്‍ ഉള്ളവരെയുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ആദ്യം പരിഗണിക്കുകയെന്നും സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.
കൊറോണ വൈറസിനെതിരെ ആര്‍ജിത പ്രതിരോധശേഷി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നും ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാണ് നോക്കുന്നതെന്നും നേരത്തേ ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു.
70 ശതമാനം ആളുകള്‍ക്കെങ്കിലും വാക്‌സിന്‍ നല്‍കാന്‍ സാധിച്ചാൽ മാത്രമേ വ്യാപനം തടയാന്‍ കഴിയുകയുള്ളൂവെന്നും സൗമ്യ സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.
അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രണ്ടാമത്തെ കൊവിഡ് വാക്സിനും റഷ്യ അനുമതി നല്‍കി. റഷ്യ അംഗീകരിച്ച ആദ്യ വാക്സിനായ സ്പുട്നിക് vയ്ക്ക് പുറമെയാണിത്. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് പുതിയ വാക്സിനിന്‍ വികസിപ്പിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനാണ് വാക്സിന് അനുമതി നല്‍കിയിരിക്കുന്നത്