കേരളതീരം കൈയടിക്കിവരുന്ന കൂമ്പാരമേഘങ്ങളുടെ സാന്നിദ്ധ്യം കൊച്ചിയിലുൾപ്പെടെ കാലം തെറ്റി മഴ പെയാൻ കാരണമാവുന്നുവെന്ന് പഠനം. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റേതാണ് പുതിയ കണ്ടെത്തൽ. കേരളത്തിൽ ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘ വിസ്ഫോടനം ഉണ്ടായേക്കാമെന്നും പഠനത്തിൽ പറയുന്നു.
1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിൽ സംസ്ഥാനത്തെ കാലവർഷ പെയ്ത്ത് അടിമുടി മാറിയെന്നാണ് കണ്ടെത്തിയത്. രണ്ട് മണിക്കൂറിനുള്ളിൽ 20 സെന്റിമീറ്റർ വരെ മഴ പെയ്യാമെന്നും അപ്രതീക്ഷിതമായിട്ടുണ്ടാകുന്ന മേഘ വിസ്ഫോടനം മിന്നൽ പ്രളയം സൃഷ്ടിക്കുമെന്നും പഠനത്തിൽ പറയുന്നു. കുസാറ്റ് കാലവസ്ഥ കേന്ദ്രം ഡയറക്ടർ ഡോ.അഭിലാഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
അറബിക്കടലിന്‍റെ അടിത്തട്ട് അസാധാരണമാംവിധം ചൂട് പിടിക്കുന്നതടക്കമുള്ള കാരണങ്ങളാണ് കാലാവസ്ഥ മാറ്റത്തിന് പിന്നിൽ. വിദേശ സർവകലാശാലകളിലെ അധ്യാപരകടക്കം സഹകരിച്ചാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയത്
നിലവിലെ സ്ഥിതി തുടർന്നാൽ കൂമ്പാര മേഘങ്ങൾ കൂടാൻ സാധ്യതയുണ്ട് കൂടാതെ ഇത് ഉയരത്തിൽ വളരുകയും ലഘു മേഘവിസ്‌ഫോടനം പോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കൂട്ടുമെന്നാണ് പഠനം. ജലസ്രോതസുകളാലും ഭൂപ്രകൃതിയാലും വ്യത്യസ്തമായ കേരളത്തിൽ ഇത്തരം മാറ്റങ്ങൾ ചിലപ്പോൾ പ്രവചനീയമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയേക്കാമെന്നും പഠനത്തിൽ പറയുന്നു.