ഒരു കാലത്ത് ക്രിക്കറ്റ് എന്നാല്‍ പലര്‍ക്കും സച്ചിന്‍ മാത്രമായിരുന്നു. സച്ചിനോടുള്ള പലതരത്തിലുള്ള ആരാധനയും നമ്മള്‍ കണ്ടിട്ടുണ്ട്. പലരു ആരാധനമൂലം മക്കള്‍ക്ക് സച്ചിന്‍ എന്ന പേരും നല്‍കിയിരുന്നു. ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥനായി ക്രിക്കറ്റിനെയും പന്തിനെയും സ്‌നേഹിച്ച് സച്ചിന്‍ എന്ന് വിളിപ്പേര് കിട്ടിയ ഒരു ഭിന്നശേഷിക്കാരനുണ്ട്. സൂബൈര്‍. പടനിലം- നരിക്കുനി റൂട്ടിലൂടെ പോവുമ്പോഴെല്ലാം സുബൈറിനെ പലപ്പോഴും റോഡില്‍ ഒരു ചക്രവണ്ടിയില്‍ കാണാനാവും, കൈയ്യില്‍ എപ്പോഴും ക്രിക്കറ്റ് ബോളും ബാറ്റുമായി സൂബൈര്‍ അവിടെയുണ്ടാവും. സച്ചിന്‍ എന്നു പറഞ്ഞാലേ സൂബൈറിനെ എല്ലാവരും അറിയുകയുള്ളു.
പല ആളുകളും തന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച നാണയങ്ങളും പഴയ സാധനങ്ങളും ശേഖരിച്ച് സൂക്ഷിച്ച് വക്കുന്നതിനെക്കുറിച്ച് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ക്രിക്കറ്റിനോടുള്ള താല്‍പ്പര്യം കാരണം ക്രിക്കറ്റ് ബോള്‍ ശേഖരം എന്നത് തികച്ചും അപൂര്‍വ്വമാണ്. അതും ബൂദ്ധിവളര്‍ച്ചയില്ലാതെ വീല്‍ച്ചെയിറില്‍ സഞ്ചരിക്കുന്ന ഒരാള്‍ എന്നത് തികച്ചും അത്ഭുതമാണ്. ആയിരക്കണക്കിന് ബോളുകളാണ് സൂബൈര്‍ ഇതുവരെ ശേഖരിച്ചത്.
വീല്‍ചെയറില്‍ ഇരുന്ന് സഞ്ചരിക്കുന്ന സച്ചിന്റെ മടിയില്‍ ചാക്കില്‍ കെട്ടി ക്രിക്കറ്റ് ബോള്‍ എപ്പോളും ഉണ്ടാവും. അത് മാത്രമല്ല വീല്‍ ചെയറിന്‍ടെ സീറ്റിന്‍ന്റെ അടിയിലുമുണ്ടാവും ഒരു ചാക്ക് നിറയെ റബ്ബര്‍ പന്തുകള്‍. തീര്‍ന്നില്ല തുണിയുടെ മടക്ക് കുത്തില്‍ കൂടെ എട്ടോ പത്തോ പന്തുകള്‍ കൂടെ ഉണ്ടെങ്കിലേ സച്ചിന് ഒരു ത്യപ്തി വരികയുള്ളൂ. ഇത്രയും കനം താങ്ങി കൊണ്ട് വീല്‍ ചെയറും തള്ളി സച്ചിന്‍ പോവുന്നത് കിലോമീറ്ററുകള്‍ താണ്ടി പന്ത് വാങ്ങുവാന്‍ വേണ്ടി മാത്രമാണ്.
ഉദാരമനസ്‌ക്കരായ മനുഷ്യര്‍ നല്‍കുന്ന സഹായത്തില്‍ നിന്നുമാണ് സുബൈര്‍ ഇതിനു പണം കണ്ടെത്തുന്നത്. രാവിലെ വീട്ടില്‍ നിന്നും പുറപ്പെട്ടാല്‍ തിരിച്ച് വീട്ടില്‍ എത്തുവാന്‍ രാത്രി ആവും. ആരെങ്കിലും നല്‍കുന്ന ഭക്ഷണം കഴിക്കും.
പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈയില്‍ ഒരു ബാറ്റും ബോളുമായി അടുത്ത് കാണുന്ന മതിലില്‍ എറിഞ്ഞ് തിരിച്ചു വരുന്ന റബര്‍ ബോളിനെ അടിച്ചു തെറിപ്പിക്കലായിരുന്നു സൂബൈറിന്റെ ശീലം. നടന്ന് കൊണ്ട് കിലോമീറ്ററുകള്‍ താണ്ടും. എന്നാല്‍ തന്റെ ബോള്‍ ആരെങ്കലും എടുക്കുന്നത് സൂബൈറിന് ഇഷ്ടമല്ല. പിന്നീട് കാലം ഇദ്ദേഹത്തെ ഒരു വീല്‍ ചെയറില്‍ തളച്ചിട്ടപ്പോഴും പന്തിനെ കൈ വിട്ടില്ല.
ഏറെ ദൗര്‍ഭാഗ്യം നിറഞ്ഞ ഒരു കുടുംബമാണ് സുബൈറിന്റേത്. സൂബൈറിന്റെ സഹോദരന്‍മാരും ബുദ്ധിവികാസം ഇല്ലാത്തവരാണ്. ഇവരുടെ പിതാവ് മുഹമ്മദ് മൂന്ന് വര്‍ഷം മുന്‍പ് മരിച്ചു. ഉമ്മ ഫാത്തിമയാണ് ഇവരെ നോക്കുന്നത്. ഒരു സഹോദരന്‍ സലാം മീന്‍കച്ചവടം ചെയ്യുന്നുണ്ട്. മറ്റൊരാള്‍ റഷീദാണ്. ഇയാള്‍ ഹാര്‍ഡ് വെയര്‍ ഷോപ്പിലാണ്. ഒരു സഹോദരന്‍ മരണപ്പെടുകയും ചെയ്തു. സഹോദരിക്ക് സംസാരിക്കാനും ചെവി കേള്‍ക്കാനും കഴിയില്ല. നാട്ടുകാരുടെ സഹായത്തിലും മറ്റുമാണ് ഇവര്‍ ജീവിതം തള്ളിനീക്കുന്നത്.
ജാവിത കഷ്ടപ്പാടിനിടയിലും പന്തിനോടുളള പ്രണയം സൂബൈര്‍ കൈവിട്ടില്ല. ഒരു പക്ഷെ ഇന്ത്യാ മഹാ രാജ്യത്തു തന്നെ പന്തിനെ പ്രണയിച്ച ഇത്രത്തോളം പന്ത് ശേഖരം ഉള്ള ഒരു ഭിന്നശേഷിക്കാരന്‍ വേറെ ഉണ്ടാവില്ല. ഇത്രയും ബുദ്ധിമുട്ടുകള്‍ക്കിടയിലും ഒരു ചെറിയ നാട് സച്ചിന്‍ എന്ന് വിളിക്കുന്ന സൂബൈറിന്റെ പേരില്‍ അറിയപ്പെടുന്നു എന്നത് തന്നെ സൂബൈറിന്റെ പന്തിനോടുള്ള പ്രണയത്തിന് ഉദാഹരണമാണ്. ഇപ്പോളും സുബൈര്‍ പന്തുമായി പോവുന്നവര്‍ക്ക് പുഞ്ചിരി നല്‍കി ആ റോഡിലുണ്ടാവും.

