സിനിമാപ്രേമികളില്‍ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം എത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം. ബെന്യാമിന്‍റെ ഇതേപേരിലുള്ള ജനപ്രിയ നോവലിന്‍റെ ചലച്ചിത്രരൂപം എന്നതാണ് ഈ ചിത്രത്തിന് ഇത്രയധികം പ്രീ റിലീസ് ഹൈപ്പ് നേടിക്കൊടുത്തത്. തിയറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രത്തിന് നിറഞ്ഞ കൈയടികള്‍ക്കൊപ്പം ചില വിമര്‍ശനങ്ങളും നേരിടേണ്ടിവരുന്നുണ്ട്. പുസ്തകത്തില്‍ നിന്ന് സിനിമയിലേക്ക് എത്തിയപ്പോള്‍ ബ്ലെസി ഒഴിവാക്കിയ ചില രംഗങ്ങളിലൂന്നിയുള്ള ചര്‍ച്ചകളില്‍ അതില്‍ ഷുക്കൂര്‍ എന്നയാളുടെ യഥാര്‍ഥ ജീവിതത്തിലെ എത്ര ശതമാനമുണ്ട് എന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഒരു വ്യക്തിയുടെ അനുഭവത്തെ മാത്രം ആശ്രയിച്ചുള്ള നോവലല്ല തന്‍റേതെന്നും ഷുക്കൂറിന്‍റെ അനുഭവം 30 ശതമാനത്തിലും താഴെ മാത്രമേ ഉള്ളൂവെന്നും ബെന്യാമിന്‍ വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരന്‍.ബെന്യാമിന്‍റെ നോവലിലെ നായകന്‍റെ പേര് നജീബ് എന്നാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യഥാര്‍ഥ ജീവിതത്തിലെ നജീബ് ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ സംബോധന ചെയ്യപ്പെട്ടത് ഷുക്കൂര്‍ എന്നുമാണ്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിന് ബെന്യാമിന്‍റെ പ്രതികരണം ഇങ്ങനെ- “ഷുക്കൂർ – നജീബ്. എന്തുകൊണ്ട് ഇത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്. ഷുക്കൂറിന്റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ് എന്ന് തന്നെ ആണ്. അദ്ദേഹത്തിന്റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു കള്ളത്തരവും ഇല്ല. പക്ഷേ ആ പേരുകളിൽ നിയമപരമായ ചില സങ്കീർണ്ണ പ്രശ്നങ്ങൾ ഉള്ളതിനാൽ ഞാൻ അതിന്റെ ഉള്ളിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നില്ല”, സോഷ്യല്‍ മീഡിയയില്‍ ബെന്യാമിന്‍ കുറിച്ചു.