കോഴിക്കോട്: യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർമാർ നഷ്ടപരിഹാരം നൽകണമെന്ന് വനിതാ കമ്മീഷൻ. ആരോഗ്യ വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്നും വനിത കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു. വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയെന്നും സതീദേവി പറഞ്ഞു.സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷം നിരവധി പരിശോധന നടത്തിയിട്ടും കണ്ടെത്തിയില്ലെന്നത് ഗൗരവതരമാണ്. പരിശോധന സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇതുൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വനിത കമ്മീഷൻ ആവശ്യപ്പെട്ടു.
അതേസമയം, ആരോപണങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് നിഷേധിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം നഴ്‌സുമാർ ഉപകരണങ്ങൾ എണ്ണി തിട്ടപ്പെടുത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളിൽ നിന്ന് കൂടി ശസ്ത്രക്രിയ നടത്തിയിരുന്നതിനാൽ സംഭവം നടന്നത് മെഡിക്കൽ കോളേജിൽ നിന്നും അല്ലെന്നാണ് പ്രിൻസിപ്പൽ ഇ വി ഗോപി പറയുന്നത്. യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് കത്രികയല്ല. കത്രികയ്ക്ക് സമാനമായ മറ്റൊരു ഉപകരണമെന്നും ഇ വി ഗോപി വിശദീകരിച്ചു.
പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുരുങ്ങിയെന്നാണ് ആരോപണം. സംഭവത്തിൽ ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് സമർപ്പിക്കാൻ വീണ ജോർജ് നിർദേശം നൽകി. താമരശ്ശേരി സ്വദേശിയായ ഹർഷീന അഷ്‌റഫ് എന്ന യുവതിയുടെ വയറ്റിലാണ് ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയത്.അഞ്ച് വർഷമായി ശസ്ത്രക്രിയ ഉപകരണം യുവതിയുടെ വയറ്റിലായിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക ഉളളതായി കണ്ടെത്തിയത്. 2017 നവംബർ 30നാണ് മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഇവരുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഹർഷീനയ്ക്ക് അവശതയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു. അസ്വസ്ഥത കൂടിയതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക കുടുങ്ങികിടക്കുന്നതായി കണ്ടെത്തിയത്.

