എ.കെ.ജി. സെന്റര്‍ ആക്രണക്കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ ജാമ്യാപേക്ഷ തള്ളി.സെപ്റ്റംബര്‍ 22-നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ജിതിനെ എ.കെ.ജി. സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജിതിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഒറ്റവാക്കാലാണ് കോടതി വിധി പറഞ്ഞത്.ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിതിന്‍റെ അഭിഭാഷകർ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പും കേസുകളിൽ പ്രതിയായ ജിതിന് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി നടപടി.പ്രതിക്കെതിരേ ശാസ്ത്രീയ തെളിവുകളുണ്ടെന്നും കേസില്‍ അന്വേഷണം തുടരുകയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ ഇനി അന്വേഷണം നടത്താനുണ്ട്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അക്രമി ജിതിന്‍ അല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എറിഞ്ഞത് വെറും ഏറുപടക്കം മാത്രമാണ്. മതിലിലെ മെറ്റല്‍ കഷണത്തിന്റെ ഒരുഭാഗം പൊട്ടിയത് മാത്രമാണ് അതുകൊണ്ടുണ്ടായ നാശനഷ്ടം. മാത്രമല്ല ഇത് ചെയ്തത് ജിതിന്‍ അല്ലെന്നും പ്രതിഭാഗം പറഞ്ഞു. പോലീസ് കണ്ടെടുത്ത സിസിടിവി ദൃശ്യങ്ങള്‍ എന്തുകൊണ്ടാണ് പ്രതിയുടെ മുഖം വ്യക്തമല്ലാത്തതെന്നും പ്രതി ഉപയോഗിച്ച സ്‌കൂട്ടര്‍ ഇതുവരെ കണ്ടെടുക്കാത്തത് എന്തുകൊണ്ടാണെന്നും പ്രതിഭാഗം ചോദിച്ചു.
എ.കെ.ജി. സെന്റര്‍ ആക്രണക്കേസ്;ജിതിന്‍റെ ജാമ്യാപേക്ഷ തള്ളി,ആസൂത്രിതമെന്ന് പ്രോസിക്യൂഷന്‍,മെറ്റല്‍ കഷണമെന്ന് പ്രതിഭാഗം

