പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയാണെന്ന് ബി.ജെ.പിയുടെ ജില്ലാ അധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍.പൊലീസിന് ഗുരുതര വീഴ്ച്ചയുണ്ടായതായികൃഷ്ണകുമാര്‍ പറഞ്ഞു. അക്രമം തടയാന്‍ പൊലീസിനായില്ലെന്നും കൊലയാളി സംഘത്തെ കണ്ടെത്താന്‍ ശ്രമിച്ചില്ലെന്നും കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ സംഭവിച്ച സമാന വീഴ്ച ഇവിടെയും പൊലീസ് ആവര്‍ത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ പാലക്കാട് ക്യാമ്പ് ചെയ്യുന്ന സമയത്താണ് ഈ സംഭവം ഉണ്ടായതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.ഇന്നലെ പ്രാദേശികമായി നടന്ന ഒരു സംഘര്‍ഷം ജില്ലയില്‍ തന്നെയാകെ വ്യാപിപ്പിക്കുന്ന ആസൂത്രിതമായ ശ്രമമാണ് എസ്.ഡി.പി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും സി. കൃഷ്ണകുമാര്‍ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് പാലക്കാട് മേലാമുറിയിൽ വെച്ച് അഞ്ചംഗ സംഘം ശ്രീനിവാസനെ വെട്ടിക്കൊന്നത്. പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസൻ. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിക്കുക ആയിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു. ഗുരുതര പരിക്കുകളേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൈക്കും കാലിനും തലയുടെ ഭാഗത്തും ശ്രീനിവാസന് വെട്ടേറ്റിരുന്നു.
ശ്രീനിവാസന്റെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐ എന്ന് ബി.ജെ.പി;പൊലീസിനും വിമര്‍ശനം

