ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അഭിമന്യുവിന്‍റെ കൊലയ്ക്കു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് മുഖ്യപ്രതി സജയ് ജിത്തിന്‍റെ മൊഴി. അഭിമന്യുവിന്‍റെ സഹോദരൻ അനന്തുവിനെ ലക്ഷ്യമിട്ടാണ് ഉത്സവപറമ്പിൽ എത്തിയതെന്നും പ്രതി മൊഴി നല്‍കി. മുഖ്യപ്രതി സജയ് ജിത്തിന്‍റെയും ജിഷ്ണുവുന്‍റെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് സജയ് ജിത്ത് പാലാരിവട്ടത്ത് പൊലീസില്‍ കീഴടങ്ങിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിനെ എറണാകുളത്തു നിന്നു തന്നെ പൊലീസ് പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏഴാം തീയതി അനന്തുവുമായി അടിപിടിയുണ്ടായിരുന്നു. അനന്തുവിനെ തേടിയാണ് സംഘം ചേര്‍ന്നതും ക്ഷേത്ര പരിസരത്തെത്തിയതും. എന്നാല്‍, അഭിമന്യുവുമായി വാക്കുതര്‍ക്കമുണ്ടാവുകയും ഇത് കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നെന്ന് സജയ് ജിത്ത് പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

