
സ്വര്‍ണക്കടത്തിനും അഴിമതിക്കും മയക്കുമരുന്നിനും സി.പി.എം. അംഗീകാരം നല്‍കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്ത് കൊള്ള നടന്നാലും ആരും ചോദിക്കാന്‍ പാടില്ലെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. അഴിമതിക്കും കൊള്ളയ്ക്കും കൂട്ടുനില്‍ക്കുന്ന പാര്‍ട്ടിയായി സി.പി.എം മാറി. അഴിമതി കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടെന്നാണ് പറയുന്നത്. ഇങ്ങനെ പറയാന്‍ എന്ത് അധികാരമാണുള്ളത്. അന്വേഷണം തന്നിലേക്ക് എത്തുന്നുവെന്ന് മനസിലായതോടെയാണ് മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികളെ വിമര്‍ശിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം സംസ്ഥാന നേതൃയോഗത്തിന്റെ നിലപാട് അപഹാസ്യമാണ്. പണം എവിടെ നിന്നാണ് കിട്ടുന്നെന്ന് മകനോട് ചോദിക്കാന്‍ കോടിയേരിക്ക് ഉത്തരവാദിത്വമില്ലേ? സി.പി.എം തെറ്റുതിരുത്തല്‍ രേഖ അനുസരിച്ച് കോടിയേരിക്ക് ബാധ്യതയുണ്ട്. എന്നാല്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നാണ് കോടിയേരി പറയുന്നത്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്ത് ഉദ്ഘാടന മഹാമഹമാണ് നടക്കുന്നത്. മുഖ്യമന്ത്രി കല്ലിട്ട് കല്ലിട്ട് സംസ്ഥാനത്ത് കല്ലിന് ക്ഷാമമാണെന്നും ചെന്നിത്തല പരിഹസിച്ചു. കോടിയേരിയുടെ നിലപാട് ജനങ്ങളെ പറ്റിക്കുന്നതാണ്. മകനൊപ്പം കഴിഞ്ഞിട്ട് കേസ് വന്നപ്പോള്‍ കോടിയേരി വീടു മാറി താമസിച്ചു. അന്തസ്സുള്ള പാര്ടിയെങ്കില് സെക്രട്ടറിയെ പറഞ്ഞു വിടണം. ധാര്‍മിക പറയാന്‍ ഇനി സി.പി.എമ്മിന് അവകാശമില്ല. അഴിമതി ചോദ്യം ചെയ്യാന്‍ സി പി എമ്മില്‍ ആരുമില്ലെന്നും ചെന്നിത്തല പറഞ്ഞു.
എല്ലാ ഘട്ടത്തിലും അന്വേഷണത്തെ പ്രകീര്‍ത്തിക്കുകയും തന്നിലേക്ക് അന്വേഷണം എത്തുന്നു എന്ന് കണ്ടപ്പോള്‍ അന്വേഷണ ഏജന്‍സികളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തതോടെ മുഖ്യമന്ത്രിയുടെ നിലപാട് എല്ലാവര്ക്കും ബോധ്യപ്പെട്ടു കഴിഞ്ഞു. സ്വര്‍ണക്കളളക്കടത്തിനെയും മയക്കുമരുന്നു കടത്തിനെയും കുറിച്ച് അന്വേഷിക്കുന്നത് ഏത് വികസനത്തെയാണ് അട്ടിമറിക്കുന്നത്. ബിനീഷ് കോടിയേരി നടത്തിയ എല്ലാ ഇടപാടുകള്‍ക്കും ഭരണത്തിന്റെ തണല്‍ ഉണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ തണലുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

