കോഴിക്കോട് : അജ്ഞാതന്റെ വെട്ടേറ്റ് കുന്ദമംഗലം സ്വദേശി ശില്പി റിയാസിനെ പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസിന് നിർണായക തെളിവ് ലഭിച്ചു. കുന്ദമംഗലം സ്വദേശി തന്നെയായ പ്രതിയെ തിരിച്ചറിയുകയും ഉടനെ തന്നെ പിടി കൂടാൻ കഴിയുമെന്നാണ് ലഭ്യമാകുന്ന വിവരം. പ്രതി ഒളിവിൽ പോയതായാണ് സൂചന. പോലീസിന്റെ കുറ്റമറ്റ അന്വേഷണത്തിനൊടുവിലാണ് നിർണായക തെളിവ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 6 ന് ശില്പിയും ചാരിറ്റി പ്രവർത്തകനുമായ കൈതാക്കുഴിയിൽ റിയാസിനെ മുഖം മറിച്ചെത്തിയ അജ്ഞാതൻ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിക്കുകളയായിരുന്നു. സംഭവം നടന്ന ഉടൻ പോലീസ് സ്ഥലത്തയെത്തി വേണ്ട തെളിവുകൾ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. ശേഷം കുന്ദമംഗലം സി ഐ ജയൻ ഡൊമനിക്കിന്റെ നിർദ്ദേശ പ്രകാരം. കുന്ദമംഗലം ,സബ് ഇൻസ്പെക്ടർ ശ്രീജിത്തും സംഘവും നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചത്. നിരവധി കേസുകൾ തെളിയിച്ച അന്വേഷണ സംഘമാണ് ഈ കേസിലും ചുക്കാൻ പിടിച്ചത്.
അക്രമത്തിൽ കൈയ്ക്ക് പരിക്കേറ്റ റിയാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി വീടിന്റെ ഉമ്മറത്ത് ഇരിക്കവേ പൊടുന്നനെ ആക്രമണം ഉണ്ടാവുകയായിരുന്നു. പുറത്തേ ശബ്ദം കേട്ട് വീട്ടുക്കാർ ഓടിയെത്തുമ്പോഴേക്കും അക്രമി ഓടി രക്ഷപെട്ടു. സ്ഥലത്തെത്തിയ നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രതിയെ പിടി കൂടി ചോദ്യം ചെയ്തതിന് ശേഷമേ യഥാർത്ഥ ചിത്രം പുറത്ത് വരികയുള്ളു.

