മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കേരളാ വാട്ടര്‍ അതോറിറ്റിയുടെ താത്തൂര്‍പോയില്‍ കുടിവെള്ള പദ്ധതി മൈനർ ഇറിഗേഷന്‍ വകുപ്പിന് കൈമാറി ഉത്തരവായതായി കുന്ദമംഗലം നിയോജകമണ്ഡലം എം.എല്‍.എ പി.ടി.എ റഹീം അറിയിച്ചു.
1989 ല്‍ നിലവില്‍വന്ന താത്തൂർപോയിൽ ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ് ഹൗസ്, അതിനു ചുറ്റുമുള്ള സ്ഥലം, മെയിന്‍ റോഡില്‍ നിന്ന് പമ്പ് ഹൗസിലേക്കുള്ള റോഡ് എന്നിവ ചേര്‍ത്ത് ഏകദേശം 30 സെന്റ് സ്ഥലം കേരളാ വാട്ടര്‍ അതോറിറ്റിയുടെ കൈവശത്തിലായിരുന്നു. 6 മീറ്റര്‍ വ്യാസമുള്ള കോണ്‍ക്രീറ്റ് കിണര്‍, പമ്പ് ഹൗസ്, രണ്ട് മോട്ടോറുകള്‍, പമ്പ്, ഇതിനോട് ചേര്‍ന്നുള്ള 3 റുമുകള്‍ എന്നിവയാണുണ്ടായിരുന്നത്.
മാവൂര്‍ കൂളിമാട് പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം ലഭ്യമായതിനാല്‍ 2019 മാര്‍ച്ച് മുതല്‍
താത്തൂർപോയില്‍ പമ്പ് ഹൗസില്‍ നിന്നുള്ള പമ്പിങ് നിര്‍ത്തിവയ്ക്കുകയും വൈദ്യുതി കണക്ഷന് പൂര്‍ണ്ണമായും വിച്ഛേദിക്കുകയും ചെയ്തു. ഉപയോഗശൂന്യമായി കിടക്കുന്ന പ്രസ്തുത പദ്ധതി സര്‍ക്കാരിന്റെ പുതിയ മൈക്രോ ഇറിഗേഷന്‍ സ്കീം നടപ്പിലാക്കുന്നതിനായി മൈനര്‍ ഇറിഗേഷന്‍ വകുപ്പിന് എല്പ്പിച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നതായും മന്ത്രിയുടെ പ്രത്യേക
ഉത്തരവ് പ്രകാരമാണ് താത്തൂർപോയിൽ പദ്ധതി മൈനര്‍ ഇറിഗേഷന്‍ വകുപ്പിനെ ഏല്‍പ്പിച്ച്
തീരുമാനമായതെന്നും എം.എല്‍.എ പറഞ്ഞു.
കാര്‍ഷിക മേഖലയായ മാവൂരിലെ കൃഷിക്കാര്‍ക്ക് മൈക്രോ ഇറിഗേഷന്‍ പദ്ധതി ഗുണകരമാവുമെന്നും എം.എല്‍.എ പറഞ്ഞു.

