ഒരു യുഗത്തിലെ രണ്ടു നക്ഷത്രങ്ങൾക്ക് ഇന്ന് ജന്മദിനം. പത്താം നമ്പർ ജേഴ്‌സിയിൽ ലോകത്തെ മുഴുവൻ അർജന്റീനൻ ആരാധകർക്കും ഹൃദയ തുടിപ്പായി മാറിയ രണ്ടു ഇതിഹാസങ്ങൾ. ബാഴ്‌സയുടെ ജേഴ്‌സി അണിഞ്ഞവർ. നീലപ്പടയുടെ സൗന്ദര്യ ഫുട്ബോളിന്റെ എല്ലാ സത്തും ആവാഹിച്ച്, മദ്ധ്യനിര ആക്രമണ സ്ഥാനത്ത് ടീമിനെ നയിച്ച യുവാൻ റോമൻ റിക്വെൽമി. ശാന്തനായി എപ്പോഴും കളത്തിൽ കണ്ട വ്യക്തിത്വം. കാലം മാറിയതോടെ ചിലതെല്ലാം വരും തലമുറയ്ക്കായി മാറ്റി വെക്കും പോലെ പിന്നീട് വന്ന ഫുട്ബോളിന്റെ ദൈവമാണ് മിശിഹായെന്ന ലയണൽ മെസ്സി. കാലപ്പന്തുകളിയിൽ ഇനി കയ്യിലൊതുക്കാൻ ഈ അവതാരത്തിനു റെക്കോർഡുകൾ തന്നെ വിരളമാണ്. ഇരു പേരുടെയും ജന്മദിനം ജൂൺ 24 നായി മാറിയത് ആരാധകർക്ക് ഏറെ സന്തോഷം നൽകുന്നതാണ്.
റൊസാരിയോ ഇന്നറിയപ്പെടുന്നത് ഈ ഫുട്ബോൾ ദൈവത്തിന്റെ നാമത്തിലാണ്. 1987 ജൂൺ 24. ദൈവം ഭൂമിയിൽ നേരിട്ടിറങ്ങി. ഒരുപറ്റം ഫുട്ബോൾ വിശ്വാസികളുടെ ഹൃദയം കീഴടക്കി, അവരുടെ പ്രാർത്ഥനകളിൽ പോലുമില്ലാത്ത ചരിത്രങ്ങൾ അവൻ ഇടം കാലു കൊണ്ട് കാണിച്ചു കൊണ്ടേയിരുന്നു.
ഫാക്ടറി തൊഴിലാളി ജോർജ്ജ് ഹൊറാസിയോ മെസ്സിയുടേയും തൂപ്പുകാരിയായ സെലിയ മറിയ കുചിറ്റിനിയുടേയും മകനായി ജനിച്ച അതുല്ല്യ പ്രതിഭ വെട്ടി പിടിക്കാത്ത റെക്കോർഡുകളില്ല. പതിനൊന്നാം വയസ്സിൽ ഹോർമോൺ തകരാറു കൊണ്ട് വളർച്ചയില്ലാത്ത കുഞ്ഞിനെ കളിയുമായി മുൻപോട്ട് പോകാൻ കഴിയില്ലെന്ന് തോന്നിച്ചിടത്ത് നിന്ന്. അവന്റെ ചികിത്സ സഹായം മുഴുവനായി ഏറ്റെടുത്ത് ബാഴ്‌സ അവനെ ദത്തെടുത്തു. അവന്റെ കഴിവിൽ അവർക്ക് വിശ്വാസമായുണ്ടായിരുന്നു,. പിനീട് മനോഹര ഫുട്ബോളിന്റെ രാജാവായി മാറി മിശിഹാ.
1978 സാൻ ഫെർണാഡോ, ബ്യൂണസ് അയേഴ്‌സിൽ ആയിരുന്നു റിക്വെൽമിയുടെ ജനനം. ദേശീയ ടീമിനായി 46 മത്സരങ്ങളിൽ നിന്നായി 17 ഗോളുകളും ബൊക്ക ജൂനിയേഴ്സ്, എഫ്സി ബാർസലോണ, വിയ്യാറയൽ സിഎഫ് എന്നീ ക്ലബ്ബുകൾക്കായി 304 മത്സരങ്ങളിൽ നിന്നായി 68 ഗോളുകളും നേടിയിട്ടുണ്ട് സൗന്ദര്യ ഫുട്ബോളിന്റെ പ്രതിനിധിയായിരുന്നു ഇദ്ദേഹം. ബാഴ്‌സയ്ക്കും, അര്ജന്റീനയ്ക്കും,ലോക ഫുട്ബോൾ പ്രേമികൾക്കും ഒഴിച്ച് കൂടാൻ പറ്റാത്തവരായി മാറിയ താരങ്ങൾക്ക് കുന്ദമംഗലം ന്യൂസ് ഡോട്ട് കോമിന്റെ ജന്മദിനാശംസകൾ.

