
വ്യാജമോഷണക്കുറ്റം ചുമത്തി പേരൂർക്കട പൊലീസ് ദലിത് യുവതിയെ ക്രൂരമായ മാനസികപീഡനത്തിന് ഇരയാക്കിയതായി പരാതി.ഒരുരാത്രി മുഴുവൻ സ്റ്റേഷനിൽ പിടിച്ചിരുത്തിയിട്ടും കുടിക്കാൻ ഒരു തുള്ളിവെള്ളമോ ഭക്ഷണമോ നൽകിയില്ല. രാത്രി പന്ത്രണ്ട് മണിക്ക് കുടിവെള്ളം തിരഞ്ഞ് ശുചിമുറിയിലെത്തിയെങ്കിലും ബക്കറ്റിൽ പോലും ഒരു തുള്ളിയില്ലായിരുന്നു. പലകുറി ആവശ്യപ്പെട്ടിട്ടാണ് വെള്ളമില്ലാത്ത ആ ശുചിമുറി ഉപയോഗിക്കാൻ തന്നത് എന്ന് യുവതി പറഞ്ഞു.. ക്രൂരമായ മാനസികപീഡനത്തിനാണ് താൻ ഇരയായതെന്ന് നെടുമങ്ങാട് പനയമുട്ടം തോട്ടരികത്ത് വീട്ടിൽ പ്രദീഷിന്റെ ഭാര്യയും ഇരയുമായ ആർ. ബിന്ദു പറഞ്ഞു.പേരൂർക്കട പൊലീസിൽ നിന്ന് അനുഭവിക്കേണ്ടി വന്നത് ഇനി ഒരു സ്ത്രീക്കും ഉണ്ടാകരുതെന്നാണ് പ്രാർത്ഥന. ഒരു സ്ത്രീക്കും താങ്ങാനാകുന്നതല്ല, ആ രാത്രി മുഴുവൻ പേരൂർക്കട പൊലീസ് സ്റ്റേഷനിൽ താൻ നേരിട്ടത്. രണ്ട് പെൺമക്കളുള്ള വീട്ടിലേക്ക് അമ്മയെവിടെയാണെന്ന് പോലും അറിയിക്കാൻ അനുവദിക്കാതെ, ജോലിസ്ഥലത്തുള്ള ഭർത്താവിനോട് ഭാര്യയെ കസ്റ്റഡിയിലെടുത്തുവെന്ന് അറിയിക്കാതെയാണ് 39 കാരിയെ പേരൂർക്കട പൊലീസ് വേട്ടയാടിയത്. പട്ടികജാതി വിഭാഗത്തിലെ പുലയ സമുദായത്തിൽപ്പെട്ട ബിന്ദുവിനെ ഒരു അന്വേഷണവും നടത്താതെ മോഷ്ടാവും കുറ്റവാളിയുമാക്കാനും പൊലീസും പരാതിക്കാരും ശ്രമിച്ചത്.

