ഇടുക്കി ചിന്നക്കനാലിൽ ജന ജീവിതം ദുസ്സഹമാക്കി ആറാട്ട് നടത്തുന്ന അരികൊമ്പനെ പിടികൂടുന്നത് ഇനിയും വൈകാൻ സാധ്യത. കൊമ്പനെ പിടികൂടാനുള്ള ജി പി എസ് കോളർ എത്തിക്കുന്നതിൽ വീണ്ടും മാറ്റമുണ്ടായതോടെയാണ് മിഷൻ അരിക്കൊമ്പൻ നീളുന്നത്. നേരത്തെ ബെംഗലുരുവിൽ നിന്ന് ഇത് എത്തിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതോടെ ജിപിഎസ് കോളര്‍ നാളെ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളൂ. അസമിൽ നിന്നാണ് ജിപിഎസ് കോളര്‍ എത്തിക്കുന്നത്.
അതിനിടെ, പൂപ്പാറ തലക്കുളത്ത് വീണ്ടും അരികൊമ്പന്റെ ആക്രമണമുണ്ടായി. ഇന്ന് കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലൂടെ പലചരക്ക് സാധനങ്ങളുമായി പോയ ലോറിയെ തലക്കുളത്ത് വെച്ച് ആന ആക്രമിക്കുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന അരിയും പഞ്ചസാരയും ആന ഭക്ഷിച്ചു. തമിഴ്നാട്ടിൽ നിന്ന് സാധനങ്ങളുമായി മൂന്നാറിലേക്ക് പോവുകയായിരുന്നു ലോറി. പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ആനയുടെ ആക്രമണം ഭയന്ന് ലോറിയിൽ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

