തിരുവനന്തപുരം : സിൽവർ ലൈനിൽ നടപടികൾ മരവിപ്പിച്ച് സംസ്ഥാന സർക്കാർ. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യഗസ്ഥരേയും അടിയന്തരമായി തിരിച്ച് വിളിച്ചു. തുടർ നടപടി റെയിൽവെ ബോർഡ് അനുമതിക്ക് ശേഷം മാത്രമായിരിക്കും. സാമൂഹ്യാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്ര അനുമതി ലഭിച്ചതിന് ശേഷം മതിയെന്നാണ് തീരുമാനം. റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി. അഡിഷണൽ ചീഫ് സെക്രട്ടറിയുടെ പേരിലാണ് ഉത്തരവിറങ്ങിയത്. പദ്ധതി മരവിപ്പിച്ചത് ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ പുറത്ത് വിട്ടിരുന്നു. എന്നാൽ ഇടത് നേതാക്കളടക്കം ഇത് തള്ളുകയും സിൽവർ ലൈനിൽ പിന്നോട്ടില്ലെന്ന നിലയിൽ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ വാർത്ത ശരിവച്ച് റവന്യു വകുപ്പിന്റെ ഉത്തരവിറങ്ങി.