നീണ്ട ഇരുപത് വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ഒടുവിൽ നാട്ടിലെത്തി. റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുറപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങി. റഹീമിനൊപ്പം അദ്ദേഹത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ധീഖ് തുവൂരും നാട്ടിലെത്തിയിട്ടുണ്ട്.
ജയിൽ അധികൃതർ നേരിട്ടെത്തിയാണ് റഹീമിനെ വിമാനത്താവളത്തിലെത്തിക്കുകയും എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയും ചെയ്തത്. 2006-ൽ സൗദി ബാലന്റെ മരണത്തെത്തുടർന്നാണ് അബ്ദുൽ റഹീം അറസ്റ്റിലായത്. തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തിന്റെ മോചനത്തിനായി ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം കൈകോർക്കുകയായിരുന്നു. 34 കോടി രൂപ സമാഹരിച്ച് ദിയാധനം നൽകിയതിനെത്തുടർന്ന് 2024 ജൂലൈയിൽ വധശിക്ഷ റദ്ദാക്കപ്പെടുകയും മോചനത്തിന് വഴിയൊരുങ്ങുകയുമായിരുന്നു.

ലോക മലയാളികൾക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. സഹായിച്ചവർക്ക് നന്ദിയെന്നും ഈദ് മുബാറക് ആശംസകളും അദ്ദേഹം നേർന്നു. ഉമ്മയെ കെട്ടിപ്പിടിച്ച നിമിഷം വികാരാധീനനായി. സഹായിച്ച എല്ലാവർക്കും നന്ദിയെന്ന് റഹീമിൻ്റെ സഹോദരൻ കഴിഞ്ഞ ദിവസം നസീർ പ്രതികരിച്ചിരുന്നു.

