ശബരിമലയിൽ നടവരവായി ലഭിച്ച സ്വർണം സ്ട്രോങ് റൂമിലെത്തിക്കാന്‍ വൈകിയെന്ന് പരിശോധനയില്‍ കണ്ടെത്തി. 180 പവൻ സ്വർണമെത്തിക്കുന്നതിൽ വീഴ്ചയുണ്ടായതായാണ് തിരുവാഭരണം കമ്മിഷണർ കണ്ടെത്തിയിരിക്കുന്നത്.ഡിസംബർ 27 മുതൽ ജനുവരി 19 വരെ ലഭിച്ച 180 പവൻ സ്വർണം സ്ട്രോങ് റൂമിൽ എത്തിച്ചത് ഇന്നലെയാണ്. നടയടച്ചതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ സ്വർണവും വെള്ളിയുമെല്ലാം സ്‌ട്രോങ് റൂമിലെത്തിക്കുന്നതാണ് രീതിയെന്നിരിക്കെയാണ് സമയത്തിൽ വീഴ്ചയുണ്ടായത്. 410 പവൻ സ്വർണമാണ് ശബരിമലയിൽ നടവരവായി ഇത്തവണത്തെ മണ്ഡല-മകരവിളക്ക് കാലഘട്ടത്തിൽ ലഭിച്ചത്. സ്വർണ ഉരുപ്പടികൾ ശബരിമലയിൽത്തന്നെയാണ് സൂക്ഷിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണമെന്ന് തിരുവാഭരണം കമ്മിഷണർ അറിയിച്ചു. തീർഥാടന കാലത്തു നടവരവായി ലഭിച്ച സ്വർണം, വെള്ളി എന്നിവയുടെ മഹസർ ബുക്കുകൾ ഹാജരാക്കാൻ തിരുവാഭരണം കമ്മിഷണർ ആവശ്യപ്പെട്ടതനുസരിച്ച് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ എച്ച്.കൃഷ്ണകുമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പി.എസ്.ശാന്തകുമാർ, അസി.എക്സിക്യൂട്ടീവ് ഓഫിസർ എം.രവികുമാർ എന്നിവരാണ് എത്തിയത്. സന്നിധാനത്ത് സൂക്ഷിച്ചിരുന്ന 180 പവൻ സ്വർണവും ഇവരാണ് കൊണ്ടുവന്നത്. മകരവിളക്ക് തീർഥാടനം കഴിഞ്ഞയുടൻ ആറന്മുളയിലെത്തിക്കേണ്ട സ്വർണം കൊണ്ടുവരാതിരുന്നത് ജീവനക്കാരുടെ വീഴ്ചയെന്നാണ് ആരോപണം.