ഇടുക്കി : കട്ടപ്പനയിൽ നവജാത ശിശുവിനെ അമ്മ കൊലപ്പെടുത്തി. അവിവാഹിതയായ യുവതി രണ്ടു ദിവസം മുൻപാണ് ഹോസ്റ്റലിൽ പ്രസവിച്ചത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. നിലവിലെ യുവതി ആശുപത്രിയിലാണ് ഡിസ്ചാർജ് ചെയ്താൽ ഉടൻ അറസ്റ്റ് രേഖപ്പെടുത്തും.
വെള്ളിയാഴ്ച പുലർച്ചെയാണ് കട്ടപ്പനയിലെ സ്വകാര്യ ഹോസ്റ്റലിന്റെ ശുചി മുറിയിൽ യുവതി പ്രസവിക്കുന്നത്. ഉച്ചയോടെ യുവതിയുടെ വീട്ടുകാർ ഹോസ്റ്റലിൽ എത്തിയപ്പോഴാണ് വാർഡൻ പോലും വിവരമറിയുന്നത്. ഉടനെ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലെത്തിച്ചു. തുടർന്ന് പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. പ്രസവത്തോടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയത്. ആരോഗ്യ നില വഷളായ യുവതിയെ ഉടൻ തന്നെ നെടുങ്കണ്ടത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചു.
കൊണ്ടുവരുമ്പോൾ തന്നെ കുഞ്ഞ് മരിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. കുഞ്ഞ് മരിച്ചതിൽ അസ്വഭാവിക മരണത്തിന് കേസെടുത്ത് കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം ചെയ്തത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുന്നത്.

