കോഴിക്കോട് : എസ്.എസ്.എൽ.സി പ്ലസ്ടു, വി.എച്ച്.എസ്.സി. പരീക്ഷയെഴുതുന്ന കുട്ടികൾക്കുള്ള മുഖാവരണവും യാത്രയിലും പരീക്ഷാകേന്ദ്രങ്ങളിലും പാലിക്കേണ്ട സുരക്ഷാനിർദേശങ്ങളടങ്ങിയ ലഘുലേഖയും വീടുകളിലെത്തിച്ചുനൽകും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡ്സമിതികൾ വഴിയാണ് ഇവ വീട്ടിലെത്തിക്കുക. കുടുംബശ്രീപ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെ സഹായവുംതേടും
പരീക്ഷയെഴുതുന്ന കുട്ടികൾ സ്കൂളിലെത്തുമ്പോൾ മുഖാവരണം നൽകാനായിരുന്നു നേരത്തേയുള്ള തീരുമാനം. എന്നാൽ, ആരോഗ്യവകുപ്പും വിദ്യാഭ്യാസവകുപ്പും സംയുക്തമായി തയ്യാറാക്കുന്ന മാർഗനിർദേശങ്ങൾ അച്ചടിച്ചുവീട്ടിലെത്തിക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
പരീക്ഷാദിവസങ്ങളിൽ സ്കൂൾകവാടത്തിൽവെച്ച് എല്ലാവർക്കും സാനിറ്റൈസർ നൽകാനും കുട്ടികൾ കൂട്ടംകൂടാതെ സൂക്ഷിക്കാനും എസ്.എസ്.കെ. ജീവനക്കാരെ ചുമതലപ്പെടുത്തി. ട്രെയിനർ, ക്ലസ്റ്റർ കോഓർഡിനേറ്റർ, റിസോഴ്‌സ് അധ്യാപകർ എന്നിവർക്കാണ് സ്കൂളുകളിൽ ചുമതല.
പരീക്ഷാമേൽനോട്ട ചുമതലകളുമായി ജില്ലയിലെത്തിയ അഡീഷണൽ പ്രോജക്ട് ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ ജില്ലാഉദ്യോഗസ്ഥരുമായി ഒരുക്കങ്ങൾ ചർച്ച ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ വി.പി. മിനി, ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ എ.കെ. അബ്ദുൾഹക്കീം, പ്രോഗ്രാം ഓഫീസർമാരായ വി. വസീഫ്, സജീഷ് നാരായണൻ, ഡോ. എ.കെ. അനിൽകുമാർ, കോഴിക്കോട് ഡി.ഇ.ഒ. രമേശൻ എന്നിവർ അവലോകനയോഗത്തിൽ പങ്കെടുത്തു