പൂപ്പാട്ടും പൂവിളികളുമായി വീണ്ടും ഒരു ഓണക്കാലം കൂടി, സ്ഥിരമായി മലയാളി പറഞ്ഞു ശീലിച്ച വാക്കുകളാണ് ഇത്, എന്നിരുന്നാലും പഴമയിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ് ഈ ഓണക്കാലം. നാട്ടിന്‍പുറത്തെ തുമ്പപ്പൂവും, കാക്കപ്പൂവും ചെമ്പരത്തിയും മലയാളിക്ക് ഗൃഹതുരത്വം മാത്രമായിക്കൊണ്ടിരുന്ന സമയത്താണ് പൂ പറിക്കാനായി വീണ്ടും തൊടിയിലേക്കിറങ്ങുന്നത്. ഇത്തവണ ഓണപ്പൂക്കളം ഇടണമെങ്കില്‍ മലയാളിക്ക് ആ പഴയ കാലത്തിലേക്ക് തിരികെപ്പോയെ തീരു.
രാവിലെ പൂക്കൊട്ടയുമായി ഇറങ്ങിയാല്‍ പറമ്പിലും വയലിലും ഇടവഴികളിലും തുമ്പയും തെച്ചിയും മുക്കുറ്റിയും ചെമ്പരത്തിയും ഇത്തവണ കാത്തുനില്‍ക്കുന്നുണ്ടാവും. കോവിഡ് കേരളത്തില്‍ പിടിമുറുക്കിയതോടെ അന്യനാട്ടില്‍ നിന്നുള്ള പൂക്കള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അതോടെ ചെട്ടിയും ജമന്തിയും മല്ലികയും വഴിമാറേണ്ടി വന്നു. അതത് പ്രദേശത്തെ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം ഒരുക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. നാട്ടിന്‍പുറത്തെ അപേക്ഷിച്ച് നഗരത്തിലുള്ളവരാണ് ഇത്തവണ പൂക്കളമൊരുക്കാന്‍ ഏറെ ബുദ്ധിമുട്ടിലാവുക.
അത്തം തുടങ്ങുന്നതിന് മുന്‍പ് തന്നെ നഗരങ്ങളിലും ഗ്രാമങ്ങളിലും അന്യ സംസ്ഥാനത്ത് നിന്ന് കൊണ്ടുവന്ന പൂക്കള്‍ നിറയുമായിരുന്നു. സ്റ്റാളുകള്‍ കെട്ടി വലിയ പൂക്കച്ചവടം ഉണ്ടായിരുന്ന ഇടങ്ങളെല്ലാം ശൂന്യമാണ്.
ഇത്തവണത്തെ ഓണം ഏറ്റവും കൂടുതല്‍ നഷ്ടമാവുന്നത് സ്‌കൂള്‍ കോളേജുകളില്‍ പടിക്കുന്നവര്‍ക്ക് തന്നെയാണ്. ഇത്രയും സന്തോഷത്തോടെ എല്ലാവരും ഒരുമിച്ചിരുന്ന് ആഘോഷിക്കുന്ന ഒരു പരിപാടി വേറെയില്ല. പൂക്കളവും സദ്യയും വടംവലിയും എ്ല്ലാം നഷ്ടമായി. കോവിഡ് പിടിമുറുക്കിയതോടെ ആഘോഷങ്ങള്‍ ചുരുങ്ങിയപ്പോള്‍ ആ കുറവ് കാണാനായ മറ്റൊരു സ്ഥലം തുണിക്കടകളാണ്. കേരള സാരിക്കും കസവ് മുണ്ടിനും ആവശ്യക്കാര്‍ കുറഞ്ഞു.
ഒരുമിച്ചൊരു ആഘോഷം ഇത്തവണയില്ല. ആഘോഷങ്ങളും ആശംസകളും മൊബൈല്‍ ഫോണിലേക്ക് മാറി. ഒത്തുകൂടലുകള്‍ വീടിയോ കോളുകളിലായി. എന്നിരുന്നാലും ഈ കാലവും കടന്നുപോവും. പൂവിളികളും പൂപ്പാട്ടും ഒത്തുചേരലും സദ്യയൊരുക്കലും തിരികെവരും, ഈ ഓണക്കാലം ജ്ാഗ്രതയുടേതാവട്ടെ പുതിയൊരു ഓണക്കാലത്തിനായി