എറണാകുളം: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു. ആലപ്പുഴ അരൂർ സ്വദേശി നിയയാണ് മരണപ്പെട്ടത്. എട്ടാം ക്ലാസ് പ്രവേശനത്തിന് തയ്യാറെടുത്തിരിക്കെയാണ് ഈ കൊച്ചു മിടുക്കിയുടെ വേർപാട്. കഴിഞ്ഞ 24 ദിവസമായി എറണാകുളം ലേക്ക്‌ഷോർ ആശുപത്രിയിൽ വെന്റിലേറ്ററിൽ വിദഗ്ധ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 7:30-ഓടെയാണ് മരണം സംഭവിച്ചത്. അരൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു നിയ.
മെയ് ആറിന് വൈകിട്ട് അരൂരിൽ നടന്ന റെസിഡൻസ് അസോസിയേഷൻ പരിപാടിയുടെ ഭാഗമായി ഡാൻസ് പരിശീലനത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. കരിയിലകൾക്കിടയിൽ വെച്ച് പാമ്പ് കടിച്ചത് ഉറുമ്പ് കടിച്ചതാണെന്ന് കരുതി കുട്ടി അത് കാര്യമാക്കിയില്ല. എന്നാൽ ഒരു മണിക്കൂറിനുള്ളിൽ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വീടിനടുത്തുള്ള ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേക്കും മാറ്റുകയായിരുന്നു. ഏത് തരം പാമ്പാണ് കടിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

