തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയ വിഷയത്തില്‍ കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്കെതിരെ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അവകാശലംഘന നോട്ടീസ് നല്‍കി. സഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നല്‍കി എന്നാരോപിച്ചാണ് സഭാ ചട്ടം 187 പ്രകാരം രാജ്യസഭാ സെക്രട്ടറി ജനറലിന് നോട്ടീസ് നല്‍കിയത്.
വിമാനത്താവളവും അനുബന്ധമായുള്ള ഭൂമിയും 50 വര്‍ഷത്തേക്ക് അദാനി ഗ്രൂപ്പിന് വിട്ടുനല്‍കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണ്. എന്നാൽ
ബിഡ്ഡിംഗ് പ്രക്രിയ സംബന്ധിച്ച പ്രശ്‌നങ്ങള്‍ കോടതിയുടെ പരിഗണനയിലായതിനാല്‍ ഈ വിഷയത്തില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് എം പിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി രാജ്യസഭയില്‍ രേഖാമൂലം പ്രസ്താവന നടത്തിയത്.
മാര്‍ച്ച് മാസം 11ന് രാജ്യസഭയില്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യം നമ്പര്‍ 1936ന് മറുപടിയായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രസ്താവിച്ചത് പാട്ടത്തിന് നല്‍കാനുള്ള അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലായെന്നുമാണ്. എന്നാൽ പെട്ടെന്നായിരുന്നു പുതിയ തീരുമാനങ്ങൾ .
നേരത്തെ മന്ത്രി നൽകിയ മറുപടിയ്ക്ക് കടകവിരുദ്ധമായാണ് നിലവിലെ തീരുമാനം വന്നിരിക്കുന്നത്. അതായത്, പാര്‍ലമെന്റിനെയും അതുവഴി ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാന്‍ മന്ത്രി മനഃപൂര്‍വം തെറ്റായ വിവരങ്ങള്‍ കൈമാറിയെന്ന് എം പി വ്യക്തമാക്കും. ഈ മറുപടി ശരിയായിരുന്നു എന്ന് വാദിക്കുകയാണെങ്കില്‍, മന്ത്രിയും സര്‍ക്കാരും സഭയില്‍ നല്‍കിയ രേഖാമൂലമുള്ള പ്രസ്താവന ലംഘിച്ചു എന്നാവും. രണ്ടായാലും സഭാ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും നഗ്‌നമായ ലംഘനമാണ് നടത്തിയെന്ന് അദ്ദേഹം ചൂണ്ടി കാണിക്കും .