കോഴിക്കോട് : ജൂൺ 21 ലോക സംഗീത ദിനത്തിൽ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന അന്ധനായ ഗായകനെ പരിചപ്പെടുത്തുകയാണ് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം. കുന്ദമംഗലം ആനപ്പാറ എടവലത്ത് കോളനി സ്വദേശി കുഞ്ഞാവ എന്ന മൊയ്തീൻ. മലപ്പുറം താനൂർ സ്വദേശികളായ മറിയ അബ്ദുള്ള ദമ്പതികളുടെ മകനാണ് ഇദ്ദേഹം. വർഷങ്ങളായി ഭാര്യ റാബിയയ്ക്കും മക്കളായ ഷാഹുൽ ഹമീദ്, ഫാത്തിമ റിയാന,മുബഷിറ, മുഹമ്മദ് മുബഷിറിനുമൊപ്പം കുന്ദമംഗലത്ത് താമസം തുടങ്ങിയിട്ട്. തെരുവകളിൽ ഹാർമോണിയം വായിച്ച് പാട്ടുകൾ പാടി കുടുംബം പുലർത്തിയിരുന്ന ഇദ്ദേഹത്തിന്, ജീവ വായുവായി താൻ കണ്ട ഹാർമോണിയം വരെ വിറ്റ് പട്ടിണി മാറ്റേണ്ട ഗതികേടായി മാറി.
മാർച്ച് 14 നു താമരശ്ശേരി സ്റ്റാൻഡിലാണ് അവസാനമായി ഗാനം ആലപിക്കാൻ അവസരം ലഭിച്ചത്. പിന്നീട് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ. വീട്ടിൽ തന്നെ കഴിയേണ്ട ഗതികേടായി. സർക്കാർ തന്ന റേഷനും പെൻഷനും അല്ലാതെ ലഭിച്ച കിറ്റുകളും കൊണ്ട് ജീവിതം തള്ളി നീക്കി. ആദ്യം വാടക വീട്ടിൽ താമസിച്ചിരുന്ന ഇവർക്ക് ചില മനുഷ്യ സ്നേഹികൾ ചേർന്ന് വീടും സ്ഥലവും വെച്ച് നൽകി. അതേ സമയം ര മൊയ്തീനിന്റെ കുടുംബം അധികൃതരുടെ കണക്കെടുപ്പിൽ റേഷൻ കാർഡിൽ ഉയർന്ന വിഭാഗത്തിലാണ്. ആദ്യം ബി പി എൽ ആയിരുന്നെങ്കിലും പിന്നീട് വന്ന ലിസ്റ്റിൽ എ പി എൽ ആയി മാറി. ഇതിനായി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായിരുന്നില്ല. നിലവിൽ ഹൃദ് രോഗിയായി ഇദ്ദേഹത്തിന്റെ മരുന്ന് വാങ്ങാനുള്ള തുക പോലും നല്കാനില്ലാത്തതിനാൽ ദിവസങ്ങളോളം മുടങ്ങുക ചെയ്തു. ഇങ്ങനൊരു കുടുംബം എങ്ങനെ ഉയർന്ന പട്ടികയിൽ വന്നു എന്നത് ഉദ്യോഗസ്ഥർ തന്നെ പരിശോധിക്കേണ്ടതാണ്.
അധ്യയന വർഷ പഠനങ്ങൾക്കായി മൊയ്തീന്റെ മക്കൾക്ക് ആവിശ്യമായ സൗകര്യം നിലവിൽ ഈ വീട്ടിൽ ഇല്ല. കയ്യിലുണ്ടായിരുന്ന ആകെയുള്ള മൊബൈൽ ഫോൺ നന്നാക്കാൻ കടയിൽ കൊടുത്തു പക്ഷെ അത് തിരിച്ചു വാങ്ങാനുള്ള പണം ഇല്ലാത്തതിനാൽ കടയിൽ നിന്നും പിന്നെ വാങ്ങാമെന്ന് കടക്കാരനെ അറിയിച്ചു. ആകെയുള്ള വീട്ടിലെ ടി വി തകരാറു കാരണം ചിത്രങ്ങൾ മിന്നി കൊണ്ടിരിക്കുകയാണ്. പണ്ട് ഇന്ത്യാവിഷൻ ചാനലിൽ പാട്ടുപാടിയതിന് ഇദ്ദേഹത്തിന് സംഗീതജ്ഞൻ സമ്മാനമായി നൽകിയ ഹാർമോണിയം മരുന്നിന് വേണ്ടി അയ്യായിരം രൂപയ്ക്ക് വിറ്റു ഇന്ന് അതോർത്ത് ഇദ്ദേഹം ഖേദിക്കുകയാണ്. പലരോടും ഒരു ഹാർമോണിയത്തിനായി അപേക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഫാറൂഖ് കോളേജിൽ ഡിഗ്രി രണ്ടാം വർഷം പഠിച്ചു കൊണ്ടിരിക്കെയാണ് കാഴ്ച നഷ്ടമാകുന്നത്. വായിക്കുമ്പോളെല്ലാം ഉള്ള ചെറിയ കാഴ്ച കുറവ് ശ്രദ്ധയിൽപെട്ട ഇദ്ദേഹം ആയുർവേദ ചികിത്സ തേടി. എന്നാൽ പെട്ടെന്ന് കണ്ണിലെ കൃഷ്ണമണിയെ പഴുപ്പ് ബാധിച്ച് കാഴ്ചയെ പൂർണമായി ബാധിക്കുകയായിരുന്നു. കണ്ണിലെ ഞെരമ്പിലേക്ക് പടർന്ന ഈ പഴുപ്പ് അപ്പോഴേക്കും ഒരിക്കലും കണ്ണ് മാറ്റി വെക്കാൻ പറ്റാത്ത രീതിയിലേക്ക് ബാധിച്ചിരുന്നു. ചില വിദഗ്ത ഡോക്ടറുടെ അരികിൽ ചികിത്സയ്ക്കായി എത്തിയിരുന്നെങ്കിലും സമയം ഏറെ വൈകി പോയിരുന്നു. അങ്ങനെ തന്റെ 25 മത്തെ പൂർണമായി ഇദ്ദേഹം അന്ധനായി.
എട്ടാം വയസ്സു മുതൽ പാട്ടുകൾ പാടി തുടങ്ങി. പഴയെ കാലത്തെ മുസ്ലിം വിവാഹ വീടുകളിൽ കണ്ടു വന്നിരുന്ന സ്ത്രീകളുടെ ഒപ്പനയും കൈകൊട്ടികളികൾക്കുമൊപ്പം ഇശൽ സംഗീത രാവുകളും നിറഞ്ഞ സദസ്സിലായിരുന്നു മൊയ്തീനിന്റെ തുടക്കം. മാതാവും, അമ്മാവന്റെ മകളും ഇത്തരം ആഘോഷ വേദികളിലെ സ്ഥിരം ഗായകരായിരുന്നു. “മല്ലിക മലർമുല്ല പിരിഞ്ഞുള്ള മണം തന്നിൽ ” എന്നു തുടങ്ങുന്ന അന്നത്തെ കല്യാണ വീടുകളിലെ ഇഷ്ട മാപ്പിള ഗാനം ആലപിച്ചായിരുന്നു കുഞ്ഞാവയുടെ തുടക്കം. പിന്നീട് പാട്ടിനെ കുറിച്ച് കൂടുതൽ പഠിക്കാനും പാടാനും തുടങ്ങി. ഒപ്പം സംഗീത ഉപരണങ്ങളും വായിച്ചു തുടങ്ങി. പിന്നീട് കാഴ്ച പൂർണമായി നഷ്ടപെട്ട സമയത്താണ് ഉപജീവന മാർഗമായി ആലാപനങ്ങളെ മാറ്റാമെന്ന് അദ്ദേഹം കരുതുന്നത്. മറ്റാരെയും ബുദ്ധിമുട്ടിക്കാതെ ജീവിതം മുൻപോട്ട് കൊണ്ട് പോകാൻ കണ്ടെത്തിയ വഴിയായിരുന്നു ഇത്. ചില തൊഴിലുകൾ പഠിച്ചെങ്കിലും അന്ധനെന്ന പരിമിതി അവയെയെല്ലാം ബാധിച്ചു.
കാഴ്ച നഷ്ടപെട്ട തന്റെ ജീവിതത്തിൽ ദുരിത പൂർണമായ നിലവിലെ അവസ്ഥയിലും സംഗീതം ചെലുത്തിയ സ്വാധീനം അദ്ദേഹം സ്മരിക്കുന്നു. ലോക സംഗീത ദിനത്തിൽ ബാബുക്കയുടെ കടുത്ത ആരാധകനായ കുഞ്ഞാവ പറയുന്നു തനിക്ക് തന്റെ ജീവിത സഖിയെ ലഭിച്ചതും സംഗീതത്തിലൂടെയാണെന്ന്. ഒരു സുന്നത്ത് കല്യാണത്തിന് സംഗീതം ആലപിക്കാനെത്തിയ മൊയ്തീനെ റാബിയ കാണുകയും ഇഷ്ടപ്പെടുകയും ആയിരുന്നു. അന്ന് പ്രാണ സഖിയ്ക്കു വേണ്ടി എഴുതി നൽകിയ നാടക ഗാന വരികൾ ഇന്നും ഓർക്കുന്നുണ്ട് ഇദ്ദേഹം. സംഗീതം മാനസിക സംഘർഷത്തെ ഇല്ലായ്മ ചെയ്യാൻ കഴിയുന്ന ലോകത്തെ ഏറ്റവും നല്ല മരുന്നാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു . നന്നായി പാടുന്നവനും ആസ്വദിക്കാൻ കഴിയുന്നവനും. ഏതൊരു സംഘർഷത്തെയും തരണം ചെയ്യാൻ കഴിയുമെന്നാണ് മൊയ്തീനിന്റെ നിലപാട്. അതിനു ഉദാഹരണമായി ചൂണ്ടി കാണിക്കുന്നത് സ്വന്തം ജീവിതവും.
ദുരിതം പേറുന്ന മനോഹര പാട്ടുകാരനെ കാണാൻ ഞങ്ങൾ സന്തുഷ്ടരാണ് ഒപ്പം പട്ടിണിയുടെ പടുകുഴിലേക്ക് വീഴും മുൻപ് അധികാരികളും, നല്ല മനസ്സുള്ള മനുഷ്യരും ഈ കുടുംബത്തെ സഹായിക്കേണ്ടതുണ്ട്. ലഭിക്കേണ്ട മുഴുവൻ സർക്കാർ പ്രഖ്യാപന സഹായങ്ങളും ഇവർക്ക് ലഭിച്ചിട്ടില്ല. അത് ലഭ്യമാകേണ്ടതുണ്ട്. കുട്ടികളുടെ പഠനം നന്നായി നടക്കേണ്ടതുണ്ട് അതിനായി സഹായങ്ങൾ നല്കാൻ കഴിയുന്നവർ എല്ലാം നൽകണം. ഒപ്പം ജീവനു തുല്യം സ്നേഹിച്ച പഴയെ ഹാർമോണിയം പോലൊന്ന് ആരെങ്കിലും നൽകുകയും ചെയ്യുമെങ്കിൽ ഹൃദയം നിറഞ്ഞ് വിരലിൽ താളം കണ്ടെത്തി മനോഹരമായി പ്രാണ സഖിയെന്ന ഗാനം ഒന്നാലപിക്കാമായിരുന്നു.