എട്ടാമത് കളിക്കളം കായികമേള കൊടിയിറങ്ങുമ്പോൾ കിരീടം ചൂടി വയനാട്.
483 പോയിന്റുമായാണ് വയനാട് ഒന്നാമതെത്തിയത്. 108 പോയിന്റുമായി രണ്ടാം സ്ഥാനത്ത് കാസർഗോഡും 103 പോയിന്റുമായി കണ്ണൂർ മൂന്നാം സ്ഥാനത്തുമെത്തി.
96 മത്സര ഇനങ്ങളിൽ നിന്നായി 15 സ്വർണവും 11 വെള്ളിയും 3 വെങ്കലവുമായി
129 പോയിന്റോടെ വയനാട് കണിയാമ്പറ്റ എം ആർ എസ് സ്കൂൾ വിഭാഗത്തിൽ ചാമ്പ്യന്മാരായി. 9 സ്വർണവും 10 വെള്ളിയും 9 വെങ്കലവും കരസ്ഥമാക്കി 103 പോയിൻ്റോടെ കണ്ണൂർ എംആർഎസാണ് റണ്ണർ അപ്പായത്. 87 പോയിന്റുമായി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് മാനന്തവാടി മൂന്നാം സ്ഥാനത്തും
ഡോ. അംബേദ്കർ മെമ്മോറിയൽ എംആർഎസ് നല്ലൂർനാട് 84 പോയിന്റുമായി നാലാം സ്ഥാനത്തും എത്തി.
ഹോസ്റ്റൽ വിഭാഗത്തിൽ മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് ഒന്നാം സ്ഥാനവും സുൽത്താൻബത്തേരി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ് രണ്ടാം സ്ഥാനവും നേടി.
കാര്യവട്ടം എൽ എൻ സി പി ഇ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും പുരസ്കാരങ്ങളും പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു വിതരണം ചെയ്തു. മത്സരങ്ങളിൽ പങ്കെടുക്കലാണ് പ്രധാനമെന്നും വിജയവും പരാജയവും സ്വഭാവികമായി കാണാനും മനസ്സിലാക്കാനും കഴിയണമെന്നും പിന്നാക്ക വിഭാഗത്തെ സാമൂഹികവും സാംസ്കാരികവുമായി ഉയർത്തിക്കൊണ്ടുവരുന്നതിനുമാണ് ഇത്തരം മേളകൾ സംഘടിപ്പിക്കുന്നതെന്നും ഉദ്ഘാടനം നിർവഹിച്ചു അദ്ദേഹം പറഞ്ഞു. തുടർന്ന് മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി തയ്യാറാക്കിയ കളിക്കളം സുവനിയറും മന്ത്രി പ്രകാശിപ്പിച്ചു.
ചടങ്ങിൽ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ധർമ്മലശ്രീ, പട്ടിക വർഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ എസ്, ഡെപ്യൂട്ടി ഡയറക്ടർ ബിപിൻദാസ് വൈ, അസിസ്റ്റന്റ് ഡയറക്ടർ സുധീർ എസ് എസ് തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്തെ 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ നിന്നും 120 പ്രീമെട്രിക് ഹോസ്റ്റലുകളിൽനിന്നുമായി 1500 കുട്ടികളാണ് വിവിധ ഇനങ്ങളിൽ മത്സരിച്ചത്.

