ഓൺലൈൻവഴി വ്യാജ ഫാസ്റ്റ്ടാഗ് വിൽപ്പന വ്യാപകമെന്ന മുന്നറിയിപ്പുമായി പൊലീസ്. നാഷണൽ ഹൈവേ അതോറിട്ടിയുടേതെന്ന വ്യാജേനെയാണ് വ്യാജ ഫാസ്റ്റാഗ് വിൽപനക്കാർ തട്ടിപ്പുമായി രംഗത്തെത്തിയത്. ബാങ്കിലെ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടിവ് എന്ന രീതിയിൽ ഫോണിൽ ബന്ധപ്പെട്ട ശേഷം ഇവർ അയച്ചുകൊടുക്കുന്ന ലിങ്കിൽ ഓൺലൈൻ ഫോം പൂരിപ്പിച്ച് സമർപ്പിക്കാൻ ആവശ്യപ്പെട്ട് ആൾക്കാരെ കെണിയിൽ പെടുത്തുന്ന രീതിയും തട്ടിപ്പുകാർ അവലംബിക്കുന്നുണ്ട്. ഇതിനെതിരെ നാഷണൽ ഹൈവേ അതോറിറ്റി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒറിജിനലിനെ വെല്ലുന്ന വിധമാണ് വ്യാജന്മാരുടെ ഫാസ്റ്റാഗുകൾ.
ഫാസ്റ്റ് ടാഗിന്റെ ആധികാരികത ഉറപ്പുവരുത്താൻ നാഷണൽ ഹൈവേ അതോറിട്ടിയുടെ https://ihmcl.co.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ MyFastag App ഉപയോഗിക്കുകയോ ചെയ്യണം.
ഫാസ്റ്റാഗുകൾ വിതരണം ചെയ്യാൻ അനുവദിച്ചിട്ടുള്ള ബാങ്കുകൾ/ഏജൻസികൾ മുഖേനെയും ഫാസ്റ്റ് ടാഗ് വാങ്ങാവുന്നതാണെന്നും കേരളാ പൊലീസ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.