
ആഷിഖ് നിരവധി തവണ അമ്മയോട് പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് മനസ്സിലാക്കിയ ആഷിഖ് സ്വത്ത് എഴുതി നൽകാൻ പറഞ്ഞു. ഇതോടെ പകയായി.ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രതി നേരത്തെയും കൊലപാതകം നടത്താന്‍ ശ്രമിച്ചിരുന്നതായി പൊലീസ്. അമ്മ സുബൈദയെ കൊല്ലുമെന്ന് പ്രതി പലരോടും പറഞ്ഞിരുന്നതായും താമരശ്ശേരി സി.ഐ സായൂജ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. മസ്തിഷ്‌കാര്‍ബുദത്തിന് ചികിത്സയിലുള്ള സുബൈദയെ ആഷിഖ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു കൊലപാതകത്തിന് പിന്നാലെ പ്രതി നടത്തിയ പ്രതികരണം.
നിലവില്‍ താമരശേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാള്‍. സുബൈദ സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു താമസിച്ചുകൊണ്ടിരുന്നത്. ഷക്കീല ജോലിക്ക് പോയ സമയത്താണ് ആഷിഖ് കൊല നടത്തിയത്. അയല്‍വാസിയില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വെട്ടുകത്തി വാങ്ങിക്കുകയും മാതാവിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. കഴുത്തിനും മുഖത്തുമാണ് വെട്ടേറ്റത്. നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.