ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കിരണ്‍ ആനന്ദിനെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് കക്കാട്ടുമനയില്‍ കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്.സോഷ്യല്‍ മീഡിയയിലെ ഒരു താരം കൂടിയാണ് കിരൺ . ആയൂര്‍വേദ ഡോക്ടറായ കിരണ്‍ ട്രാവല്‍ മ്യൂസിക്ക് വ്‌ളോഗുകളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായത്.ആയുർവേദ ഡോക്ടറായ കിരൺ ആറ് വർഷത്തോളമായി റഷ്യയിലും ദുബായിലുമായി ജോലിചെയ്യുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് നാട്ടിൽ തിരികെ എത്തുന്നത്. പെരിന്തൽമണ്ണയിൽ സ്വന്തമായി ആയുർവേദ ക്ലിനിക് തുടങ്ങാനിരിക്കെയാണ് ഗുരുവായൂരിൽ മേൽശാന്തിയാകാൻ അവസരം ലഭിക്കുന്നത്. കിരൺ പങ്കാളി ഡോ. മാനസി കക്കാടിനൊപ്പം ‘ഹാർട്ട് ഡുവോസ്’ എന്ന യുട്യൂബ് ചാനൽ കൂടി നടത്തുന്നുണ്ട്. ആരോഗ്യ വാർത്തകൾക്കൊപ്പം, യാത്രകളും, സാങ്കേതിക വിദ്യകൾ പരിജയപ്പെടുത്തുന്നതുമാണ് ഇരുവരുടേയും ചാനൽ. പല രാജ്യങ്ങളിൽ നടത്തിയ യാത്രകളുടെ വിവരങ്ങളും വ്ലോഗായി പങ്കുവച്ചിട്ടുണ്ട്. സംഗീതത്തിൽ തത്പരനായ കിരൺ എം ജയചന്ദ്രനും, മധു ബാലകൃഷ്ണൻ എന്നിവർ ചേർന്നാലപിച്ച ഭക്തിഗാന ആൽബത്തിന് സംഗീതം നൽകിയിട്ടുണ്ട്. അതേ ആൽബത്തിൽ രണ്ട് ഗാനങ്ങളും ആലപിച്ചു. 1994-95 വർഷത്തെ സി ബി എസ് സി സ്റ്റേറ്റ് സ്കൂൾ യൂത്ത്ഫെസ്റ്റിവെലിൽ കലാപ്രതിഭയായിരുന്നു.റഷ്യയിലെ മോസ്‌കോയിൽ പ്രാക്റ്റീസ് ചെയ്യവേ കിരൺ എന്ന ഗായകനെ smule ലോകം വഴി പലരും അറിഞ്ഞിരുന്നു. ആറാം വയസ്സ് മുതൽ മൃദംഗം പഠിച്ച കിരൺ, ബ്രഹ്മശ്രീ നാരായണ മംഗലത്ത് അഗ്നിശമൻ നമ്പൂതിരിയിൽ നിന്നും ഋഗ്വേദ പഠനം സ്വായത്തമാക്കി. ‘മലർനിവേദ്യം’ എന്ന പേരിൽ ഗുരുവായൂരപ്പന് ഒരു ആൽബവും കിരണും സുഹൃത്തുക്കളും ചേർന്നൊരുക്കി.ആദ്യമായാണ് കിരൺ ആനന്ദ് ഗുരുവായൂർ മേൽശാന്തിയാകുന്നത്