ആലപ്പുഴ: കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ 13 വയസ്സുള്ള കൊച്ചുമകൾ ഉൾപ്പെടെ പ്രായപൂർത്തിയാകാത്ത നാല് പേർ പൊലീസിന്റെ പിടിയിലായി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ഈ ക്രൂരകൃത്യം നടന്നത്. ശിവൻകുട്ടിയുടെ ഭാര്യയും മകളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം അരങ്ങേറിയത്. കൊല്ലപ്പെട്ട ശിവൻകുട്ടിയുടെ മകളുടെ മകൾ നൽകിയ ക്വട്ടേഷനാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
പ്രൊഫഷണൽ കൊലപാതകിയല്ല കൃത്യത്തിന് പിന്നിലെന്ന് ആദ്യം തന്നെ മനസ്സിലാക്കിയ പൊലീസ്, വീട്ടിനുള്ളിൽ നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് അന്വേഷണം നടത്തിയത്. തുടർന്ന് എട്ടാം ക്ലാസുകാരിയായ കൊച്ചുമകളിലേക്ക് സംശയമെത്തുകയായിരുന്നു. 67 വയസുള്ള ശിവൻകുട്ടിയുടെ മൃതദേഹം വിവസ്ത്രമായ നിലയിലും കൈകാലുകൾ ബന്ധിച്ചതുമാണ് കണ്ടെത്തിയത്. തെളിവ് നശിപ്പിക്കാനായി വീട്ടിനുള്ളിലാകെ മുളകുപൊടി വിതറിയിരുന്നു. കൂടാതെ വീട്ടിൽ നിന്ന് ആറു പവൻ സ്വർണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്.
പ്രസവത്തിനായി ശിവൻകുട്ടിയുടെ മകളെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവൻകുട്ടിയുടെ ഭാര്യയും ഇവർക്കൊപ്പമായതിനാൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ മറ്റൊരു ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം പരീക്ഷയുണ്ടെന്ന് പറഞ്ഞ് അവിടെയിറങ്ങിയ പെൺകുട്ടി, വീട് തുറക്കാൻ കഴിയുന്നില്ലെന്നും അകത്തുനിന്ന് പൂട്ടിയിരിക്കുകയാണെന്നും പറഞ്ഞ് ആദ്യം മൃതദേഹം കണ്ടെത്തിയതായി നാടകീയമായി അഭിനയിച്ചു. മുത്തച്ഛൻ മരിച്ചുകിടക്കുന്നത് നേരിട്ട് കണ്ടിട്ടും കുട്ടിക്ക് യാതൊരു ഭാവവ്യത്യാസവും ഇല്ലാതിരുന്നതും, പിന്നീട് പരീക്ഷ എഴുതാൻ സ്കൂളിൽ പോകണമെന്ന് ആവശ്യപ്പെട്ടതും പൊലീസിൽ സംശയമുണർത്തി.
തുടർന്ന് നടത്തിയ ശക്തമായ ചോദ്യം ചെയ്യലിലാണ് എട്ടാം ക്ലാസുകാരി അടക്കമുള്ള സംഘത്തിന്റെ ക്രൂരകൃത്യം പുറത്തുവന്നത്. പെൺകുട്ടിയുടെ കൂടെ പഠിച്ചവരും പരിചയക്കാരുമാണ് കൂട്ടുപ്രതികൾ. പ്രതികൾ നിലവിൽ ഹരിപ്പാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ശ്വാസം മുട്ടിച്ചാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. പെൺകുട്ടിക്ക് മുത്തച്ഛനോട് വൈരാഗ്യം ഉണ്ടാകാനുള്ള യഥാർത്ഥ കാരണം വ്യക്തമല്ലെന്നും, ഇതിന് പിന്നിൽ പ്രായപൂർത്തിയായ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് സമഗ്രമായി അന്വേഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.

