മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിടവാങ്ങിയിട്ട് ഇന്ന് മൂന്നു വര്‍ഷം. ആള്‍ക്കൂട്ടമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഊര്‍ജം. സങ്കടങ്ങളുമായി കടന്നുവരുന്നവര്‍ക്കു മുന്നില്‍ ആ വാതില്‍ എപ്പോഴും തുറന്നു കിടന്നു. ചെവിയരികത്തു ചെന്ന് വിഷമം പങ്കുവെക്കാന്‍ ഒരാളുണ്ടെന്ന തോന്നലാണ് ഉമ്മന്‍ ചാണ്ടിയെ കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നേതാക്കളിലൊരാളാക്കി മാറ്റിയത്. പുതുപ്പള്ളിക്കാരുടെ കൂഞ്ഞൂഞ്ഞ് ജനസമ്പര്‍ക്കം നിര്‍ത്തിയിട്ട് ഇന്നേയ്ക്ക് മൂന്നുവര്‍ഷമായിരിക്കുന്നു.
അയഞ്ഞ ഖദര്‍ ഷര്‍ട്ട്, ചീകിയൊതുക്കാതെ അലക്ഷ്യമായിട്ട മുടി, സൗമ്യമായ ഭാവം. ഹൃദയം തണുപ്പിക്കുന്ന ആ പുഞ്ചിരിയില്‍ നിറയെ സ്നേഹമായിരുന്നു. ശാരീരികമായ രോഗാവസ്ഥയിലും തന്നെ കാണാനെത്തിയവരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉമ്മന്‍ ചാണ്ടി കാതോര്‍ത്തു. ആള്‍ക്കൂട്ടത്തെ അടയാളമാക്കി സഞ്ചരിച്ച അഞ്ച് പതിറ്റാണ്ടിനിടെ ഉമ്മന്‍ ചാണ്ടിയെ തേടിയെത്തിയത് ആരും മോഹിക്കുന്ന സുപ്രധാന അധികാരസ്ഥാനങ്ങള്‍. യുഡിഎഫ് കണ്‍വിനര്‍, കെപിസിസി പ്രസിഡന്റ്, ആഭ്യന്തര, ധനകാര്യ വകുപ്പ് മന്ത്രിസ്ഥാനങ്ങള്‍, പ്രതിപക്ഷ നേതാവ്, കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം, അതിനുമപ്പുറം, കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായി രണ്ടു തവണ.
അകമ്പടിക്കാരേയും ബാരിക്കേഡുകളേയും ജനകീയത കൊണ്ട് മറികടന്ന, മനഃസാക്ഷി മാനദണ്ഡമാക്കിയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. ജനസമ്പര്‍ക്ക പരിപാടികളിലൂടെ, കനിവിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങള്‍ പഠിപ്പിച്ച ജനനായകന്‍ വിടവാങ്ങിയപ്പോള്‍ ആ വിലാപയാത്രയില്‍ അണിചേര്‍ന്നത് ആയിരങ്ങള്‍.

